വിലക്കയറ്റത്തിൽ പൊറുതിമുട്ടിയെന്ന് പ്രതിപക്ഷം, കേരളത്തിൽ വിലക്കുറവെന്ന് മന്ത്രി; അടിയന്തരപ്രമേയം, ഇറങ്ങിപ്പോക്ക്
Wednesday, June 26, 2024 12:00 PM IST
തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി പ്രതിപക്ഷം. വിലക്കയറ്റം രൂക്ഷമായിട്ടും വിപണി ഇടപെടലിന് സർക്കാർ തയാറാകുന്നില്ലെന്നും സപ്ലൈകോയുടെ അമ്പതാം വാർഷികത്തിൽ സർക്കാർ അതിന്റെ അന്തകരായി മാറിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
റോജി എം. ജോൺ എംഎൽഎയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ, പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
സംസ്ഥാന സർക്കാരിന് മാത്രം വിലക്കയറ്റം മനസിലാകുന്നില്ലെന്ന് വിഷയം ഉന്നയിച്ച റോജി എം. ജോൺ പറഞ്ഞു. കൃഷി മന്ത്രി സഭയിൽ നൽകിയ മറുപടി പോലും വിലക്കയറ്റം ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ്. പച്ചക്കറിയും മത്സ്യവിലയും ഇരട്ടിയായി. ഒരു മാസം മുമ്പ് 50-60 രൂപയ്ക്ക് ലഭിച്ചിരുന്ന പച്ചക്കറി കിറ്റ് ഇപ്പോള്‍ കിട്ടണമെങ്കില്‍ നൂറു രുപയിലേറെ കൊടുക്കണം.
വരുംദിവസങ്ങളില്‍ വില ഇനിയും കൂടുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതൊന്നും സര്‍ക്കാര്‍ മാത്രം അറിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. 85 രൂപയ്ക്ക് കെ ചിക്കന്‍ ഒരു മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ 85 രൂപയ്ക്ക് ചിക്കന്‍ കാല് പോലും കിട്ടില്ല. സാധാരണക്കാര്‍ ഉപയോഗിക്കുന്ന മത്തിയുടെ വില 300 രൂപയിലേറെയായെന്നും റോജി എം. ജോൺ പറഞ്ഞു.
വിപണി ഇടപെടലിന് സിവിൽ സപ്ലെസിന് സർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ടോ ?വകയിരുത്തിയ തുകയില്‍ ഒരു രൂപ പോലും കിട്ടിയിട്ടില്ലെന്ന് പറഞ്ഞത് ഭക്ഷ്യമന്ത്രി തന്നെയാണ്. സപ്ലൈ ഇല്ലാത്ത സപ്ലെകോയാണ്. ഒഴിഞ്ഞുകിടക്കുന്ന റാക്ക് എവിടെയും കാണാം. ടെൻഡറിൽ പങ്കെടുക്കാൻ പോലും കരാറുകാരെ കിട്ടാത്ത അവസ്ഥയാണ് ഇപ്പോൾ സപ്ലെകോയ്ക്ക്. 3,500 കോടി സപ്ലൈകോയ്ക്ക് കിട്ടാനുണ്ടെന്നാണ് വാർത്ത. ഹെലികോപ്റ്ററിന് കൊടുക്കുന്ന വാടകക്കാശെടുത്തെങ്കിലും സപ്ലൈകോയ്ക്ക് കൊടുക്കണമെന്നും റോജി പരിഹസിച്ചു.
അതേസമയം, വിലക്കയറ്റം ദേശീയ വിഷയമാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ പറഞ്ഞു. വിലക്കയറ്റം ഏറെ ബാധിക്കുന്നത് കേരളത്തെയാണ്. സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടൽ വഴി വിലക്കയറ്റത്തിന്റെ തോത് ഇവിടെ കുറവാണ്. ശക്തമായ വിപണി ഇടപെടൽ നടത്തി.വിലക്കയറ്റം പിടിച്ച് നിർത്തിയെന്നും മന്ത്രി അവകാശപ്പെട്ടു.
കാലാവസ്ഥ വ്യതിയാനം പച്ചക്കറി ലഭ്യതയെ ബാധിച്ചു. ഇത് ചില ഇനങ്ങൾക്ക് വില കയറാൻ കാരണമായിട്ടുണ്ടെന്നും അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു. അതേസമയം, സാമ്പത്തിക പ്രതിസന്ധി വിപണി ഇടപെടലിനെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു.
കേന്ദ്രത്തിന്റെ കേരള വിരുദ്ധ സമീപനത്തിൽ പ്രതികരിക്കാൻ സർക്കാരിനൊപ്പം പ്രതിപക്ഷം തയാറാകുന്നില്ല. ഭക്ഷ്യധാന്യം പോലും വെട്ടിക്കുറയ്ക്കുകയാണ്. വിലക്കയറ്റത്തിന് കാരണവും വിപണി ഇടപെടലിന് തടസവും കേന്ദ്ര ഇടപെടലാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 82-83 ശതമാനം കുടുംബങ്ങള്‍ പൊതു വിതരണ കേന്ദ്രത്തെ ആശ്രയിച്ച് റേഷന്‍ വാങ്ങുന്നുണ്ട്. കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ നല്കാത്തപ്പോഴും സര്‍ക്കാര്‍ സാധാരണക്കാരെ ചേര്‍ത്തു നിര്‍ത്തുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നുണ്ട്. അതിനാല്‍ ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് 50 മുതൽ 200 ശതമാനം ആണ് വിലക്കയറ്റമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിലക്കയറ്റത്തേയും വിപണി ഇടപെടലിനേയുംകുറിച്ച് ചോദിക്കുമ്പോൾ റേഷൻ കടവഴി അരി വിതരണം ചെയ്യുന്നതിനെ കുറിച്ചാണ് മന്ത്രിയുടെ മറുപടി. വിലക്കയറ്റത്തിന് എന്ത് നടപടി എടുത്തു എന്ന ചോദ്യത്തിനാണ് മറുപടി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിലവർധനയുടെ കണക്ക് എടുത്തത് മാർക്കറ്റിൽ നിന്നാണ്. അത് സർക്കാർ അറിയില്ലേ? ഹോർട്ടികോർപിന്റെ പല സാധനങ്ങൾക്കും പൊതുവിപണിയേക്കാൾ വില കൂടുതലാണെന്നും വി.ഡി. സതീശൻ പറഞ്ഞു.