മലബാര്‍ പ്ലസ്വണ് സീറ്റ് പ്രതിസന്ധി: യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം
Tuesday, June 25, 2024 1:22 PM IST
തിരുവനന്തപുരം: മലബാറിലെ പ്ലസ്വണ് സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സമരം ഉദ്ഘാടനം ചെയ്തു. സമരം ഇന്നവസാനിച്ചില്ലെങ്കില് ഗൗരവകരമായ തലത്തിലേയ്ക്ക് പോകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുട്ടികളെ വഴിയില്‍ നിര്‍ത്തി വിദ്യാഭ്യാസ മന്ത്രിക്ക് മാത്രം വഴി നടക്കാമെന്ന് കരുതേണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസും പറഞ്ഞും.
മലബാര്‍ പ്ലസ്വണ് സീറ്റ് പ്രതിസന്ധിയില്‍ നേരത്തെ വിദ്യാര്‍ഥി സംഘനകളായ എസ്എഫ്ഐ, കെഎസ്യു, എംഎസ്എഫ് എന്നിവരും പ്രതിഷേധിച്ചിരുന്നു. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സംഘടനകളുമായി ചര്‍ച്ച നടത്തും. ഇന്നുച്ചയ്ക്ക് രണ്ടിനാണ് യോഗം.
യോഗത്തിന് മുന്നോടിയായി കെഎസ്യു, എംഎസ്എഫ് സംഘടനകളുടെ സംസ്ഥാന നേതാക്കളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും ചര്‍ച്ച നടത്തി. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സീറ്റ് ലഭിക്കുക, പുതിയ ബാച്ച് അനുവദിക്കുക എന്നതാണ് സംഘടനകളുടെ ആവശ്യം.
വിഷയത്തില്‍ ഇന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ രാപ്പകല്‍ സമരമടക്കം അടുത്താഴ്ച ആരംഭിക്കാനാണ് സംഘടനകളുടെ തീരുമാനം.
നേരത്തെ, മലപ്പുറത്ത് പ്ലസ്വണ് സീറ്റ് ക്ഷാമം ഇല്ലെന്ന് നിയമസഭയിൽ ശിവന്‍കുട്ടി ആവർത്തിച്ചിരുന്നു. 17,298 പേർക്കാണ് ഇനി സീറ്റ് ലഭിക്കാനുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റ് കഴിയുമ്പോൾ 7,408 സീറ്റ് പ്രശ്നം വരും. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
പ്ലസ്വണ് സീറ്റ് വിഷയത്തില്‍ ഭരണപക്ഷ എംഎല്‍എയായ അഹമ്മദ് ദേവര്‍കോവില്‍ സഭയിൽ സബ്മിഷന് ഉന്നയിച്ചിരുന്നു. സർക്കാർ ഇടപെടൽ ഫലപ്രദമാണെങ്കിലും സീറ്റ് ക്ഷാമം ഉണ്ടെന്നും വിഷയത്തിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.