ടി.പി കേസില്‍ ശിക്ഷായിളവ് നല്കിയാല് മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാനാവാത്ത പ്രക്ഷോഭമുണ്ടാകും: സതീശന്
Tuesday, June 25, 2024 1:02 PM IST
തിരുവനന്തപുരം: ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്കിയാല് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറത്തിറങ്ങാനാകാത്തവിധമുള്ള പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് സതീശന് പ്രതികരിച്ചു.
ടി.പി കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കാനുള്ള നീക്കം സംബന്ധിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്. ടി.പി കേസ് പ്രതികളുടെ ശിക്ഷായിളവ് സംബന്ധിച്ച് ഇനി ചര്‍ച്ചയില്ല.
ഇത്തരമൊരു നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നില്ലെന്നാണ് സ്പീക്കര്‍ അറിയിച്ചത്. നിയമസഭയില്‍ മുഖ്യമന്ത്രി പറയേണ്ട മറുപടിയാണ് സ്പീക്കര്‍ പറഞ്ഞെത്. ഇതിലെ അനൗചിത്യമാണ് തങ്ങള്‍ ചൂണ്ടിക്കാട്ടിയതെന്ന് സതീശൻ പറഞ്ഞു.
രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികള്‍ക്ക് 14 വര്‍ഷത്തേക്ക് ശിക്ഷ ഇളവ് കൊടുക്കരുതെന്നാണ് 2018ലെ സര്‍ക്കാര്‍ ഉത്തരവ്. ശിക്ഷാ ഇളവ് സംബന്ധിച്ച ഹൈക്കോടതി നിശ്ചയിച്ച മാനദണ്ഡപ്രകാരമായിരുന്നു ഈ ഉത്തരവിറക്കിയത്.
എന്നാല്‍ 2022ല്‍ രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികളെ ശിക്ഷാ ഇളവില്‍നിന്ന് ഒഴിവാക്കിയത് മാറ്റിക്കൊണ്ട് സര്‍ക്കാര്‍ മറ്റൊരു ഉത്തരവിറക്കി. ഇത് ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് കൊടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും സതീശന് ആരോപിച്ചു.