വിദ്യാര്‍ഥികളുടെ ഭാവിക്ക് കഴിവുകെട്ട കേന്ദ്രസര്‍ക്കാര്‍ ഭീഷണി: രാഹുൽ ഗാന്ധി
Sunday, June 23, 2024 12:43 AM IST
ന്യൂഡൽഹി: മോദി സര്‍ക്കാരിന് കീഴിൽ രാജ്യത്തെ വിദ്യാഭ്യാസരംഗം തകര്‍ന്നതിന്റെ മറ്റൊരു ഉദാഹരണമാണ് നീറ്റ് പിജി പരീക്ഷ മാറ്റിവച്ച നടപടിയെന്ന് രാഹുൽ ഗാന്ധി. മോദി ഒന്നും മിണ്ടാതെ നിൽക്കുകയാണ്. വിദ്യാര്‍ഥികളുടെ ഭാവിക്ക് കഴിവുകെട്ട കേന്ദ്രസര്‍ക്കാര്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും രാഹുൽ പറഞ്ഞു.
ബിജെപി സർക്കാരിന് കീഴിൽ വിദ്യാർഥികൾക്ക് പഠിച്ചാൽ മാത്രം ഉയരത്തിലെത്താനാവില്ല. തങ്ങളുടെ ഭാവി സംരക്ഷിക്കാൻ സര്‍ക്കാരിനെതിരെ പോരാടാനും നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച രാത്രി വൈകിയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. വിദ്യാർഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദത്തിന് പിന്നാലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടര്‍ ജനറൽ സുബോധ് കുമാര്‍ സിംഗിനെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. പകരം റിട്ട. ഐഎഎസ് ഓഫീസര്‍ പ്രദീപ് സിംഗ് കരോളയ്ക്ക് ചുമതല നൽകി.