ബോംബ് നിർമാണ വെളിപ്പെടുത്തൽ: പിന്നാലെ ഭീഷണി, പരാതി നല്‍കുമെന്ന് യുവതി
Thursday, June 20, 2024 11:51 AM IST
തലശേരി: ബോംബ് നിർമാണം നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ യുവതിക്ക് ഭീഷണിയെന്ന് പരാതി. പഞ്ചായത്ത് അംഗവും സിപിഎം പ്രവർത്തകരും ബുധനാഴ്ച വീട്ടിലെത്തി മകളെ പറഞ്ഞു മനസിലാക്കണമെന്നും ഉപദേശിക്കണമെന്നും അമ്മയോട് പറഞ്ഞതായി യുവതി ദീപികയോട് പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസിൽ പരാതി നല്‍കുമെന്നും യുവതി അറിയിച്ചു.
എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചതിനു പിന്നാലെയാണ് അയൽവാസിയായ സീന പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞത്.
യുവതിയുടെ പ്രതികരണത്തിനെതിരേ ബുധനാഴ്ച തന്നെ സിപിഎം നേതാക്കൾ രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് സിപിഎം പ്രവർത്തകർ ബുധനാഴ്ച വീട്ടിലെത്തി ഭീഷണിമുഴക്കിയതായി പരാതി വന്നിരിക്കുന്നത്.
എരഞ്ഞോളി പഞ്ചായത്ത് ഓഫീസിനും എരഞ്ഞോളി സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനും വിളിപ്പാടകലെയുള്ള വീട്ടിലാണ് ചൊവ്വാഴ്ച ഉച്ചയോടെ സ്ഫോടനം നടന്നത്. സ്റ്റീല്‍ ബോംബ് സ്ഫോടനത്തില്‍ വേലായുധന് എന്നയാൾ കൊല്ലപ്പെട്ടു. തേങ്ങ പെറുക്കുന്നതിനിടെ കൈയില്‍ കിട്ടിയ സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം.
സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച നിയമസഭയിൽ പറഞ്ഞിരുന്നു. വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യാൻ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.