വനിതാ ഓട്ടോഡ്രൈവറെ മർദിച്ച് ബീച്ചിൽ തള്ളിയ സംഭവം; അടുത്ത ബന്ധുവിന്റെ ക്വട്ടേഷൻ എന്ന് സൂചന
Wednesday, June 12, 2024 5:24 PM IST
വൈപ്പിൻ: ഓട്ടം വിളിച്ച മൂന്നംഗ അജ്ഞാത സംഘം ഓട്ടോഡ്രൈവറായ വനിതയെ മർദിച്ച് അവശയാക്കി ബീച്ചിൽ തള്ളിയ സംഭവം ചില അടുത്ത ബന്ധുക്കൾ നൽകിയ ക്വട്ടേഷൻ എന്ന് സൂചന.
ഈ സൂചനയിൽ ഞാറക്കൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി കാമറകൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുള്ളത്. വൈകാതെ മൂവരും അറസ്റ്റിലാകുമെന്നാണ് പോലീസ് പറയുന്നത്.
വഴിത്തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ബന്ധു ക്വട്ടേഷൻ നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് മർദനമേറ്റ യുവതിയുടെ അടുത്ത ബന്ധുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ഓട്ടോ സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ കുഴുപ്പിള്ളി ചെറുവൈപ്പ് തച്ചാട്ട്തറ പരേതനായ കൃഷ്ണന്റെ മകൾ ജയ(47)യ്ക്കാണ് മർദനമേറ്റത്. നട്ടെല്ലിനും വാരിയെല്ലുകൾക്കും ഗുരുതരമായ പരിക്കേറ്റ ജയയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച രാത്രി 12 മണിയോടെ ചാത്തങ്ങാട് ബീച്ചിൽ മർദനമേറ്റ് അവശനിലയിൽ കണ്ടെത്തിയ ജയയെ വിവരമറിഞ്ഞെത്തിയ തൊട്ടടുത്ത് താമസിക്കുന്ന സഹപ്രവർത്തകനായ ഒരു ഓട്ടോ ഡ്രൈവറും പോലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറോടെ പള്ളത്താംകുളങ്ങര ഓട്ടോ സ്റ്റാൻഡിൽ എത്തി ഒരു യുവാവ് കുഴുപ്പിള്ളിയിലെ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് ഓട്ടംവിളിച്ചു. അവിടെ ചെന്നപ്പോൾ ഓട്ടോയിൽ മറ്റ് രണ്ട് പേർ കൂടി കയറി. തങ്ങൾ കാണാൻ വന്നയാൾ കളമശേരി മെഡിക്കൽ കോളജിലാണെന്നും അവിടേക്ക് പോകണമെന്നും പറഞ്ഞ് ഓട്ടോ അങ്ങോട്ട് പോകാൻ പറഞ്ഞു. അവിടെ എത്തി വീണ്ടും തിരിച്ച് കുഴുപ്പിള്ളിയിലേക്ക് മടങ്ങണമെന്ന് പറഞ്ഞു.
മടങ്ങുന്നവഴി തങ്ങളുടെ ബൈക്ക് കുഴുപ്പിള്ളി ബീച്ചിൽ ഇരിക്കുകയാണെന്നും ബൈക്കിലെ പെട്രോൾ തീർന്നെന്നും പറഞ്ഞ് കുപ്പിയിൽ പെട്രോൾ വാങ്ങുകയും ചെയ്തു. പിന്നീട് ചാത്തങ്ങാട് ബീച്ചിലെത്തിയപ്പോഴാണ് മൂന്ന്പേരും ചേർന്ന് മർദിച്ചതെന്നാണ് പറയുന്നത്. അപരിചിതരായ മൂന്നു പേരും മാസ്ക് ധരിച്ചിരുന്നതിനാൽ യുവതിക്ക് തിരിച്ചറിയാനായില്ല.
യുവതിയുടേയും വീട്ടുകാരുടെയും മൊഴിയിലാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ഇതിനിടെ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ സംയുക്ത തൊഴിലാളി യൂണിയൻ ഇന്നലെ പള്ളത്താംകുളങ്ങരയിൽ പ്രകടനം നടത്തി.