റിയാസി ഭീകരാക്രമണം; ഭീകരന്റെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്
Wednesday, June 12, 2024 1:03 AM IST
ശ്രീനഗർ: ജമ്മികാഷ്മീരിലെ റായിസിൽ തീർഥാടകർ സഞ്ചരിച്ച ബസിന് നേരെ ആക്രമണം നടത്തിയ ഒരു ഭീകരന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചു.
ദൃക്സാക്ഷികൾ നൽകിയ വിവരണത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരന്റെ രേഖാചിത്രം തയാറാക്കിയതെന്നും ഇയാളെക്കുറിച്ചുള്ള വിവരം കൈമാറണമെന്നും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ കണ്ടെത്താനുള്ള വിപുലമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 11 അന്വേഷണ സംഘങ്ങളുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിൽ നിന്നും ഡൽഹിയിൽനിന്നുമുള്ള തീർഥാടകർക്ക് നേരെ ഭീകരർ വെടിവയ്പ്പ് നടത്തിയത്. ആക്രമണത്തിൽ ഒന്പത് തീർഥാടകർ കൊല്ലപ്പെട്ടു.
ശിവഖോരി ക്ഷേത്രത്തിൽ നിന്ന് കാത്രയിലെ വൈഷ്ണോദേവി ക്ഷേത്രത്തിലുള്ള യാത്രയ്ക്കിടെയാണ് 53 സീറ്റുള്ള ബസിനു നേരേ ഭീകരർ നിറയൊഴിച്ചത്. ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് മലയിടുക്കിൽ പതിച്ച് തീർഥാടകർക്കു ജീവൻ നഷ്ടമാവുകയായിരുന്നു. നാൽപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ പത്തുപേർക്ക് വെടിയേറ്റതാണെന്നു സ്ഥിരീകരിച്ചു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. അന്വേഷണത്തിൽ സംസ്ഥാനപോലീസിനെ സഹായിക്കാനായി എൻഐഎ സംഘം റിയാസിയിൽ എത്തി.
കരസേനയും സിആർപിഎഫും രജൗരി ജില്ലാ അതിർത്തിയിലെ തെര്യത്ത്-പോനി-ശിവഖോരി മേഖല പൂർണമായും വളഞ്ഞിരിക്കുകയാണ്. ഡ്രോണുകളും സ്നിഫർ ഡോഗുകളും പ്രദേശമാകെ അരിച്ചുപെറുക്കുന്നുണ്ട്. മറ്റ് ആധുനിക നിരീക്ഷണ സംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. സമീപജില്ലയായ രജൗരിയിലെയും ആക്രമണം നടന്ന റിയാസിയിലെയും വനമേഖലയിൽ ഭീകരർ മറഞ്ഞതായാണു സംശയം.