പാക്ക് പടയെ എറിഞ്ഞിട്ടു; ഇന്ത്യയ്ക്ക് ആറു റൺസ് വിജയം
Monday, June 10, 2024 1:42 AM IST
ന്യൂയോർക്ക്: ഐസിസി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാനെതിരേ വിജയം നേടി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 19 ഓവറിൽ 119 റണ്‍സിന് എല്ലാവരും പുറത്തായി.
ഇന്ത്യ ഉയർത്തിയ 120 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് മാത്രമാണു നേടിയത്. 31 പന്തിൽ 42 റൺസ് നേടിയ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. നസീം ഷാ, ഇമാദ് വസിം എന്നിവർ മൂന്നു വിക്കറ്റ് വീതവും മുഹമ്മദ് അമിർ രണ്ടും വിക്കറ്റ് വീഴ്ത്തി.
മഴയെത്തുടർന്ന് മത്സരം വൈകിയാണ് ആരംഭിച്ചത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ പേസ് ആക്രമണത്തിലൂടെ ഇന്ത്യയെ വരിഞ്ഞുമുറുക്കാനുള്ള തയാറെടുപ്പിലായിരുന്നു. എന്നാൽ, ഷഹീൻ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിൽ സിക്സർ അടക്കം രോഹിത് ശർമ എട്ട് റണ്‍സ് നേടി.
എന്നാൽ, ഓവർ പൂർത്തിയായതിനു പിന്നാലെ മഴയെത്തി മത്സരം തടസപ്പെടുത്തി. ഇടവേളയ്ക്കുശേഷം വീണ്ടും മത്സരം ആരംഭിച്ചപ്പോൾ നസീം ഷാ എറിഞ്ഞ ഓവറിലെ ആദ്യപന്ത് വിരാട് കോഹ്ലി ബൗണ്ടറി കടത്തി.
എന്നാൽ, മൂന്നാം പന്തിൽ കോഹ്ലി (മൂന്ന് പന്തിൽ നാല്) ഒൗട്ട്. അടുത്ത ഓവറിൽ രോഹിത് ശർമയും (12 പന്തിൽ 13) പുറത്ത്. ഷഹീൻ അഫ്രീദിയുടെ പന്തിൽ ഹാരിസ് റൗഫിന്റെ ക്യാച്ചിലൂടെയായിരുന്നു രോഹിത് മടങ്ങിയത്.
സ്ഥാനക്കയറ്റം ലഭിച്ച് അക്സർ പട്ടേലായിരുന്നു നാലാം നന്പറിൽ എത്തിയത്. ഷഹീൻ അഫ്രീദിയെ ഫോറും സിക്സും പറത്തിയ അക്സർ പട്ടേലിനെ നസീം ഷാ പുറത്താക്കുന്പോൾ ഇന്ത്യൻ സ്കോർ 7.4 ഓവറിൽ 58/3. 18 പന്തിൽ 20 റണ്‍സായിരുന്നു അക്സർ പട്ടേലിന്റെ സന്പാദ്യം.
അഞ്ചാം നന്പറായി സൂര്യകുമാർ യാദവ് എത്തി. നസീം ഷായെ സ്ട്രെയ്റ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തിയാണ് സൂര്യകുമാർ സ്കോറിംഗ് ആരംഭിച്ചത്. 10-ാം ഓവർ എറിയാനെത്തിയ ഹാരിസ് റൗഫിനെ ഋഷഭ് പന്ത് തുടർച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി.
അതോടെ 10 ഓവർ പൂർത്തിയായപ്പോൾ ഇന്ത്യൻ സ്കോർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81ൽ എത്തി. അതിൽ 23 പന്തിൽ 34 റണ്‍സ് പന്തിന്റെ സംഭാവനയായിരുന്നു. ഈ കൂട്ടുകെട്ടിന് അധികനേരം ക്രീസിൽ നിൽക്കാനായില്ല. സൂര്യകുമാറിനെ (ഏഴ്) ഹാരിസ് റൗഫ് പുറത്താക്കി. 31 റണ്‍സാണ് നാലാം വിക്കറ്റിൽ ഇരുവരും നേടിയത്.
ഒരോവറിനുശേഷം ശിവം ദുബെയെ (മൂന്ന്) നസീം ഷാ സ്വന്തം പന്തിൽ പിടികൂടി. മുഹമ്മദ് അമീർ എറിഞ്ഞ 15-ാം ഓവറിൽ ഇന്ത്യക്ക് ഇരട്ടപ്രഹരമേറ്റു. ആദ്യപന്തിൽ 31 പന്തിൽ 42 റൺസ് നേടിയ പന്തിനെയും അടുത്ത പന്തിൽ റണ്ണൊന്നുമെടുക്കാതെ നിന്ന രവീന്ദ്ര ജഡേജയെ വീഴ്ത്തി. പിന്നീടുള്ള വിക്കറ്റ് വീഴ്ചകൾ വേഗത്തിലായത്തോടെ ഇന്ത്യൻ സ്കോർ ഒരോവർ കൂടി ബാക്കിയിരിക്കേ 119ൽ അവസാനിച്ചു.
മറുപടി ബാറ്റിംഗിനെത്തിയ പാക്കിസ്ഥാൻ ശ്രദ്ധയോടെയാണ് ബാറ്റേന്തിയത്. കൂറ്റനടികള്‍ക്ക് മുതിരാതെ പതിയെ സ്കോറുയര്‍ത്താനാണ് ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും ബാബര്‍ അസമും ശ്രമിച്ചത്. ടീം സ്കോര്‍ 26 ല്‍ നില്‍ക്കേയാണ് പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായത്.
10 പന്തില്‍ നിന്ന് 13-റണ്‍സെടുത്ത പാക്ക് നായകനെ ബുംറ പുറത്താക്കി. പിന്നാലെ ഉസ്മാന് ഖാനും റിസ്വാനും സ്കോര്‍ 50 കടത്തി. വൈകാതെ പാക്കിസ്ഥാന് രണ്ടാം വിക്കറ്റ് നഷ്ടമായി. 13 റണ്‍സെടുത്ത ഉസ്മാന് ഖാനെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി.
പിന്നീട് ഫഖര്‍ സമാനുമായി ചേര്‍ന്ന് റിസ്വാന് ഖാന് കൂട്ടുകെട്ടുണ്ടാക്കി. ടീം സ്കോര്‍ 73-ല്‍ നില്‍ക്കേ ഫഖര്‍ സമാനേയും പാക്കിസ്ഥാന് നഷ്ടമായി. എട്ട് പന്തില്‍ നിന്ന് 13-റണ്‍സെടുത്ത താരത്തെ ഹാര്‍ദിക് പാണ്ഡ്യ പന്തിന്റെ കൈകളിലെത്തിച്ചു. പിന്നാലെ റിസ്വാനെയും പാക്കിസ്ഥാന് നഷ്ടമായി. 44 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത റിസ്വാനെ ബുംറ ബൗള്‍ഡാക്കി.
അക്ഷര്‍ പട്ടേല്‍ എറിഞ്ഞ 16-ാം ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് പാക്കിസ്ഥാന് നേടാനായത്. അടുത്ത ഓവറില്‍ പാണ്ഡ്യ ശദബ് ഖാനേയും കൂടാരം കയറ്റി. ഏഴ് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. പാക്കിസ്ഥാന് 88-5 എന്ന നിലയിലായി.
അവസാന മൂന്ന് ഓവറില്‍ 30 റണ്‍സായിരുന്നു വിജയലക്ഷ്യം. മുഹമ്മദ് സിറാജും ബുറയും നന്നായി പന്തെറിഞ്ഞതോടെ പാക്ക് ബാറ്റര്‍മാര്‍ കുഴങ്ങി. അഞ്ച് റണ്‍സെടുത്ത ഇഫ്തിക്കറിനെ ബുംറ പുറത്താക്കി. അവസാന ഓവറില്‍ 18 റണ്‍സായിരുന്നു പാക്കിസ്ഥാന് വേണ്ടിയിരുന്നത്. എന്നാല്‍ 11 റണ്‍സ് മാത്രമേ കണ്ടെത്താനായുള്ളൂ. 113-റണ്‍സിന് പാക്ക് ഇന്നിംഗ്സ് അവസാനിച്ചു.
രണ്ടാം വിജയത്തോടെ നാലു പോയിന്റുമായി ഇന്ത്യ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.