കാറിൽ സ്വിമ്മിംഗ് പൂൾ; സഞ്ജു ടെക്കിക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി
Friday, May 31, 2024 6:56 PM IST
കൊച്ചി: യൂട്യൂബർ കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയ സംഭവത്തിൽ നേരിട്ട് ഇടപെട്ട് ഹൈക്കോടതി. യൂട്യൂബര്‍ കലവൂര്‍ സ്വദേശി സഞ്ജുടെക്കി എന്നറിയപ്പെടുന്ന സഞ്ജുവിനെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.
ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റം വരുത്തുന്ന വ്ളോഗർമാർക്കെതിരെ നടപടിയെടുക്കണം. സഞ്ജു ടെക്കിയുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് അടുത്ത വെള്ളിയാഴ്ച കോടതി പരിഗണിക്കും.
ഈ മാസം 17നായിരുന്നു സംഭവം. തന്റെ ടാറ്റാ സഫാരി കാറില്‍ സഞ്ജുവും മറ്റ് മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് മധ്യഭാഗത്തെ സീറ്റ് മടക്കി അവിടെ പടുതയിട്ടശേഷം ഇതില്‍ വെള്ളം നിറച്ച് സ്വിമ്മിംഗ് പൂളാക്കി മാറ്റി കാര്‍ ഓടിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ ഇവര്‍തന്നെ പകര്‍ത്തി യൂട്യൂബില്‍ അപ്ലോഡ് ചെയ്തു. അപകടകരമായ യാത്രയ്ക്കിടയില്‍ വാഹനത്തിലെ എയര്‍ ബാഗ് പൊട്ടി പടുതായിലെ വെള്ളം പുറത്തേക്ക് ഒഴുകി. ആലപ്പുഴ പൂന്തോപ്പില്‍ വച്ചായിരുന്നു ഇത് സംഭവിച്ചത്.
അപകടകരമായരീതിയിലായിരുന്നു ഇവരുടെ ഡ്രൈവിംഗ്. ഇതിന്റെ ദൃശ്യം ചിലര്‍ ഗതാഗതക്കമ്മീഷണര്ക്ക് കൈമാറിയിരുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ രമണന്റെ നേതൃത്വത്തിലുള്ള സംഘം 22ന് വാഹനം പിടികൂടി അമ്പലപ്പുഴ ഓഫീസിലെത്തിച്ചു.
വാഹന ഉടമ സഞ്ജു, ഡ്രൈവര്‍ സൂര്യനാരായണന്, അഭിലാഷ്, സ്റ്റാന്‍ലി എന്നിവർക്ക് അമ്പലപ്പുഴയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്താന്‍ ആര്‍ടിഒ നിര്‍ദേശം നല്‍കിയിരുന്നു. ഡ്രൈവര്‍ സൂര്യനാരായണന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് താലത്കാലികമായി റദ്ദാക്കാനും വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കാനും തീരുമാനിച്ചതായി ആര്‍ടിഒ പറഞ്ഞു.
നാലു പേരെയും മലപ്പുറം എടപ്പാളില്‍ സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ ജൂണ്‍ മൂന്നു മുതല്‍ പരിശീലനത്തിന് അയക്കാനും തീരുമാനിച്ചു. ഇതിനു ശേഷം ഒരാഴ്ചക്കാലം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാഹനാപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കായി സേവനം ചെയ്യാനും നിര്‍ദേശം നല്കി.
പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് കാറോടിച്ച കേസിലും പ്രതിയാണ് സഞ്ജുവെന്ന് ആര്‍ടിഒ പറഞ്ഞു. താന്‍ പണം കൊടുത്തുവാങ്ങിയ വാഹനമായതിനാല്‍ തനിക്ക്എന്തും ചെയ്യാമെന്നായിരുന്നു സഞ്ജു പറഞ്ഞത്. ഇത്തരം ധാരണ തെറ്റാണെന്നും കാര്‍ സുരക്ഷിതമായി യാത്ര ചെയ്യാനുള്ളതാണെന്നും ആര്‍ടിഒ പറഞ്ഞു.