ഗെയിം സോൺ തീപിടിത്തത്തിൽ മരിച്ച ഒൻപതുപേരെ ഡിഎൻഐ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു
Tuesday, May 28, 2024 1:07 AM IST
അഹമ്മദാബാദ്: രാജ്കോട്ട് ഗെയിം സോൺ ദുരന്തത്തിൽ കൊല്ലപ്പെട്ട ഒൻപതു പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘാവി. ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം 28 പേർ മരിച്ചിരുന്നു.
മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതോടെയാണ് സർക്കാർ ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചത്. പരിശോധനയ്ക്ക് സമയമെടുത്തതോടെ ആശുപത്രിയുടെ പുറത്തു നിന്ന മരിച്ചവരുടെ ബന്ധുക്കൾ പോലീസുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു.
ഗാന്ധിനഗറിലെ ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സന്ദർശിച്ച ആഭ്യന്തര സഹമന്ത്രി, ഇതുവരെ ഒമ്പത് പേരെ തിരിച്ചറിഞ്ഞതായി ബന്ധുക്കളെ അറിയിച്ചു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ രോഷം എനിക്ക് മനസിലാകും. ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്ഥർ രാപ്പകൽ പ്രവർത്തിക്കുന്നുണ്ട്. മുഴുവൻ ജീവനക്കാരും അവരുടെ അവധിദിനങ്ങളും മറ്റ് യാത്രാ പദ്ധതികളും റദ്ദാക്കിയതിനാൽ എല്ലാ സാമ്പിളുകളും എത്രയും വേഗം വിശകലനം ചെയ്യാൻ സാധിക്കും. പരിശോധനയുടെ പുരോഗതി ഞാൻ അവലോകനം ചെയ്തു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഓരോ മണിക്കൂറിലും വിവരങ്ങൾ തേടുന്നുണ്ടെന്ന് ഹർഷ് സംഘാവി പറഞ്ഞു.
കത്തിക്കരിഞ്ഞ മൃതദേഹങ്ങളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിക്കുക അസാധ്യമായതിനാൽ ഫോറൻസിക് വിദഗ്ധർ അസ്ഥികളുടെ സാമ്പിളുകൾ ശേഖരിച്ചുവെന്നും സംഘവി പറഞ്ഞു.
അതേസമയം, സംഭത്തിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ധവാൽ തക്കർ എന്നയാളാണ് പിടിയിലായത്. ഇയാളെ രാജസ്ഥാനിലെ അബു റോഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ബന്ധുവീട്ടിൽ ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.