ആംബുലൻസ് ലഭ്യമായില്ല; അട്ടപ്പാടിയിൽ രോഗി മരിച്ചു
Monday, May 27, 2024 9:45 PM IST
പാലക്കാട്: ചികിത്സ വൈകിയതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ വയോധികൻ മരിച്ചതായി പരാതി. മേലെ ഭൂതയാർ ഊരിലെ ചെല്ലൻ(55) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ആട് മേക്കാൻ പോയ ചെല്ലനെ രാത്രിയില്‍ ബോധരഹിതനായി വനത്തില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ഇദ്ദേഹത്തെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് കൊണ്ടുപോകാൻ ഐസിയു ആംബുലൻസ് ഇല്ലാതിരുന്നതോടെ നാല് മണിക്കൂര്‍ കാത്തുകിടക്കേണ്ടി വന്നു.
രാത്രി 12 30 ഓടെയാണ് ചെല്ലനെ തൃശൂര്‍ മെഡിക്കൽ കോളജില്‍ എത്തിക്കുന്നത്. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ശനിയാഴ്ച മഴക്കെടുതിയില്‍ പരിക്കേറ്റ യുവാവിനും വിദഗ്ധ ചികിത്സ കിട്ടാൻ വൈകിയതിന് പിന്നാലെ മരണം സംഭവിച്ചിരുന്നു.
അട്ടപ്പാടി സ്വദേശി ഫൈസല്‍ ആണ് മരിച്ചത്.കോട്ടത്തറ ആശുപത്രിയില്‍ ഐസിയു ആംബുലൻസ് ഇല്ലാത്തത് തന്നെയാണ് ഫൈസലിന്റെ കാര്യത്തിലും തിരിച്ചടിയായത്.