സ്ത്രീവിരുദ്ധ പരാമര്‍ശം; ഹരിഹരന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു
Friday, May 17, 2024 12:10 PM IST
വടകര: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്റെ മൊഴിയെടുത്തു. രാവിലെ വടകര സ്റ്റേഷനിലെത്തിയ ഹരിഹരന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പരാമര്‍ശം തെറ്റാണെന്ന് തോന്നിയതുകൊണ്ടാണ് താന്‍ ഖേദപ്രകടനം നടത്തിയതെന്ന് ഹരിഹരൻ പ്രതികരിച്ചു. എന്നിട്ടും കേസുമായി മൂന്നോട്ട് പോകുന്നത് രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണ്.
തന്റെ വീടിന് നേരേയുണ്ടായ ആക്രമണത്തില്‍ പ്രതികളായവരെ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ല. തനിക്കും കെ.കെ. രമയ്ക്കും എതിരേ സൈബർ ആക്രമണം തുടരുകയാണെന്നും ഹരിഹരൻ പറഞ്ഞു.
വടകരയില്‍ യുഡിഎഫ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ വിവാദപരാമര്‍ശം. ടീച്ചറുടെ പോണ് വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോയെന്നും ഒരു നടിയുടെ പേര് പറഞ്ഞ ശേഷം അവരുടെ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസിലാക്കാമെന്നുമായിരുന്നു പരാമര്‍ശം.