ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കസാഖിസ്ഥാൻ മുൻ മന്ത്രിക്ക് 24 വർഷം തടവ്
Tuesday, May 14, 2024 12:55 AM IST
അസ്താന: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കസാക്കിസ്ഥാനിലെ മുൻ സാമ്പത്തിക മന്ത്രിയെ 24 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. 44 കാരനായ കുവാണ്ടിക് ബിഷിംബയേവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
വിചാരണ വേളയിൽ സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ബിഷിംബയേവ് തന്റെ ഭാര്യയായ സാൽറ്റാനത്ത് നുകെനോവ(31)യെ തല്ലുകയും ചവിട്ടുകയും ചെയ്യുന്നതും മുടിയിൽ പിടിച്ച് വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോകുന്നതും വീഡിയോയിൽ വ്യക്തമാണ്.
2023 നവംബർ ഒൻപതിന് രാവിലെ ബോധം നഷ്ടപ്പെടുന്നതിന് മുമ്പുള്ള അവസാന മണിക്കൂറുകളിൽ, നുകെനോവയ്ക്ക് മുറിവേറ്റിട്ടുള്ളതും ശരീരത്തിൽ നിറയെ രക്തം പുരണ്ടതുമായ ദൃശ്യങ്ങൾ ബിഷിംബയേവിന്റെ മൊബൈൽ ഫോണിൽ നിന്നും കണ്ടെത്തി.
വിചാരണയ്ക്കിടെ, ബിഷിംബായേവ് ഭാര്യയെ മർദിച്ചതായി സമ്മതിച്ചു. എന്നാൽ ശരീരത്തിലെ ചില പരിക്കുകൾ അവർ സ്വയം വരുത്തിയതാണെന്നും പറഞ്ഞു.
2016 ഡിസംബർ മുതൽ രാജ്യത്തിന്റെ സാമ്പത്തിക മന്ത്രിയായി ബിഷിംബായേവ് സേവനമനുഷ്ഠിച്ചിരുന്നു. 2018-ൽ കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട് 10 വർഷം ഇയാൾ തടവിന് ശിക്ഷിക്കപ്പെട്ടു. എന്നാൽ മൂന്ന് വർഷത്തിനുള്ളിൽ ജയിൽ മോചിതനായി.
അതേസമയം, കസാഖിസ്ഥാനിൽ ഗാർഹിക പീഡനം ക്രിമിനൽ കുറ്റമാക്കുന്ന നിയമം കഴിഞ്ഞ മാസം പാസാക്കിയിരുന്നു. ഇതിനായുള്ള പൊതുജന പിന്തുണ ആർജിക്കാൻ ഈ കേസ് സഹായിച്ചു. ഗവൺമെന്റ് ഡാറ്റ പ്രകാരം കസാക്കിസ്ഥാനിലെ ആറിൽ ഒരു സ്ത്രീ പുരുഷ പങ്കാളിയിൽ നിന്ന് അക്രമം അനുഭവിച്ചിട്ടുണ്ടെന്നാണ്.