ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍
Monday, May 13, 2024 2:00 PM IST
കോഴിക്കോട്: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് പോലീസിന്റെ എഫ്ഐആര്‍. ഗേറ്റിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിക്കുകയായിരുന്നു എന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
വീടിന് മുന്നിലെത്തി ഹരിഹരനെ അസഭ്യം പറഞ്ഞതിന് മറ്റൊരു എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് മൂന്ന്, അഞ്ച് വകുപ്പുകൾ പ്രകാരമാണ് കേസ്. അതേസമയം സംഭവത്തിലെ പ്രതികളാരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഞായറാഴ്ച രാത്രി 8.15 നാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തു എറിയുകയായിരുന്നില്ല, മറിച്ച് ബോംബ് അവിടെ വെച്ച് പൊട്ടിച്ചതാണെന്നാണ് ബോംബ് സ്ക്വാഡ് പരിശോധനയില്‍ കണ്ടെത്തിയത്.
സ്ഫോടകവസ്തുവില്‍ ഉപയോഗിച്ച കെമിക്കലുകള്‍ ഏതാണെന്ന് കണ്ടെത്താനായി രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മാരകമായ സ്ഫോടക വസ്തുക്കൾ അല്ല ഉപയോഗിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
തന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം ആണെന്നാണ് ഹരിഹരന്റെ ആരോപണം. രാത്രി മുതൽ ഒരു സംഘം വീടിനു പരിസരത്ത് റോന്തുചുറ്റുന്നതായി ശ്രദ്ധയിൽപെട്ടിരുന്നുവെന്നും സ്ഫോടനത്തിനു ശേഷം അവശിഷ്ടങ്ങൾ ഇതേ സംഘമെത്തി പിന്നീട് വാരിക്കൊണ്ടുപോയതായും ഹരിഹരൻ വ്യക്തമാക്കി.
അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഹരിഹരനെതിരെ വടകര പോലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകള്‍ ഹരിഹരനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.