റിയാസ് മൗലവി വധക്കേസ്: വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം
Thursday, April 11, 2024 4:54 PM IST
കാസർഗോഡ്: പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥലം മാറ്റി.
പകരം ജി. ഗോപകുമാറിനെ കാസർഗോഡ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി നിയമിച്ചു. സെഷൻസ് ജഡ്ജ് കെ.കെ. ബാലകൃഷ്ണന്റെ സ്വന്തം അപേക്ഷ പ്രകാരമാണ് സ്ഥലംമാറ്റമെന്ന് ഹൈക്കോടതി രജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നു. എറണാകുളം സ്വദേശിയാണ് ഇദ്ദേഹം.
മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവിയെ പളളിയിൽ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ആർഎസ്എസ് പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. ഇവരെയെല്ലാം കോടതി വെറുതെവിട്ടു.
തെരഞ്ഞെടുപ്പ് വേളയിൽ വന്ന വിധി വലിയ ചർച്ചയായിരുന്നു. പ്രതിപക്ഷം വിധി സർക്കാരിനെതിരേ ആയുധമാക്കി. എല്ലാ പ്രതികളെയും വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരേ സർക്കാർ അപ്പീൽ നൽകിയിരിക്കുകയാണ്.
പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ വാദങ്ങൾ ദുർബലമാണെന്നും പ്രതികളെ ശിക്ഷിക്കാനാവശ്യമായ തെളിവുകളുണ്ടെന്നുമാണു ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ സർക്കാർ പറയുന്നത്. 2017 മാര്‍ച്ച് 20-നാണ് കാസര്‍ഗോഡ് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരിയിലെ പള്ളിയിൽ അതിക്രമിച്ച കയറി വെട്ടിക്കൊല്ലുകയായിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡയിലെ അജേഷ്, അഖിലേഷ്, നിധിന് കുമാര്‍ എന്നിവരാണ് പ്രതികളായി കുറ്റപത്രത്തിലുണ്ടായിരുന്നത്. എന്നാൽ കേസിൽ കാസർഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ ബാലകൃഷ്ണൻ പ്രതികളെ വെറുതെ വിടുന്നുവെന്ന് ഒറ്റവരിയിൽ വിധി പറഞ്ഞു.
ഡിഎൻഎ തെളിവിന് പോലും കോടതി വില കല്പിച്ചില്ലെന്നാണു വിധി വന്നതിന് പിന്നാലെ സ്പെഷൽ പ്രോസിക്യൂട്ടർ നടത്തിയ പ്രതികരണം. ഇതിനു പിന്നാലെയാണു ജഡ്ജിയുടെ സ്ഥലംമാറ്റം ഉണ്ടായിരിക്കുന്നത്.