ആരാണ് ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയത് ?; പ്രധാനമന്ത്രിക്ക് രാഹുലിന്റെ മറുപടി
Wednesday, April 10, 2024 5:34 PM IST
ന്യൂഡൽഹി: രാഷ്ട്രീയ വേദികളിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചാലും ചരിത്രം മാറ്റമില്ലാതെ നിലനിൽക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് പ്രകടനപത്രികയിൽ മുസ്ലിം ലീഗിന്റെ മുദ്രയുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെയായിരുന്നു രാഹുലിന്റെ മറുപടി.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധമാണ്. ഒരു ഭാഗത്ത് ഇന്ത്യയെ ഒന്നിപ്പിച്ച കോണ്‍ഗ്രസും മറുഭാഗത്ത് എല്ലായ്പ്പോഴും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുമാണ് ഉള്ളത്.
രാജ്യത്തെ വിഭജിക്കാൻ ലക്ഷ്യമിടുന്ന ശക്തികൾക്കൊപ്പം ആരൊക്കെയാണ് നിലകൊണ്ടതെന്നും രാജ്യത്തിന്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയത് ആരൊക്കെയാണെന്ന് ചരിത്രസംഭവങ്ങൾ തെളിയിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയത് ആരാണ് ? ഇന്ത്യയിലെ ജയിലുകൾ കോണ്‍ഗ്രസ് നേതാക്കളെക്കൊണ്ട് നിറഞ്ഞപ്പോൾ, ആരാണ് രാജ്യത്തെ വിഭജിച്ച ശക്തികൾക്കൊപ്പം സംസ്ഥാനങ്ങളിൽ ഭരിച്ചതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
കോണ്‍ഗ്രസ് പ്രകടന പത്രിക സ്വാതന്ത്ര്യത്തിനു മുന്‍പുള്ള മുസ്ലിം ലീഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് നരേന്ദ്ര മോദിയും ബിജെപിയും ആവർത്തിച്ച് ആരോപിച്ച സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.