സന്ദേശ്ഖാലിയിലെ പ്രതിഷേധം: ഷാജഹാന് ഷെയ്ക്കിനെ ആറ് വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്ത് തൃണമൂല്‍
Thursday, February 29, 2024 3:52 PM IST
കോല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന് ഷെയ്ക്കിനെതിരേ പാർട്ടി നടപടി. ആറ് വർഷത്തേയ്ക്ക് ഇയാളെ പാർട്ടിൽനിന്ന് സസ്പെന്‍ഡ് ചെയ്തു.
സന്ദേശ്ഖാലിയിലെ ഗ്രാമീണ പ്രതിഷേധത്തിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ 55 ദിവസത്തോളമായി ഒളിവില്‍ കഴിഞ്ഞ ഇയാള്‍ പശ്ചിമ ബംഗാളിലെ നോര്‍ത്ത് പര്‍ഗാനാസ് ജില്ലയില്‍നിന്നാണ് പിടിയിലായത്.
ഷാജഹാനും അനുയായികളും ചേര്‍ന്ന് തങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നുവെന്നും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും ആരോപിച്ച് സന്ദേശ്ഖാലിയില്‍ ഗ്രാമീണര്‍ ദിവസങ്ങളായി കടുത്ത പ്രതിഷേധത്തിലാണ്. ജോലി ചെയ്യിച്ച ശേഷം കൂലി നല്‍കാതെ മര്‍ദിക്കുന്നു, ലൈംഗികമായി ഉപദ്രവിക്കുന്നു തുടങ്ങിയ ആരോപണങ്ങളും സ്ത്രീകള്‍ ഉന്നയിച്ചിരുന്നു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ളവര്‍ ഷാജഹാനെ സംരക്ഷിക്കുകയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു. റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഷാജഹാന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ഇയാളുടെ അനുയായികള്‍ ആക്രമിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കെതിരേ ആരോപണങ്ങളുമായി ഗ്രാമീണര്‍ രംഗത്തുവന്നത്.