മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഇഷാൻ കിഷനും ശ്രേയസ് അയ്യരിനുമെതിരെ ബിസിസിഐയുടെ അച്ചടക്ക നടപടി. ബിസിസിഐയുടെ വാർഷിക കരാറിൽനിന്നും ഇരുവരെയും പുറത്താക്കി പട്ടിക പുതുക്കി. ബിസിസിഐ നിർദേശം തള്ളി രഞ്ജി ട്രോഫിയിൽനിന്നും വിട്ടുനിന്നതോടെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
2023 ജൂണിൽ ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുശേഷം ഒരു ടെസ്റ്റ് മത്സരം പോലും കളിച്ചിട്ടില്ലാത്ത ചേതേശ്വർ പൂജാരയെയും പട്ടികയിൽ നിന്ന് ഒഴിവാക്കി.
തിലക് വർമ്മ, റിങ്കു സിംഗ്, യശസ്വി ജയ്സ്വാൾ എന്നിവർക്ക് ആദ്യ കരാറുകൾ കൈമാറി. ശുഭ്മാൻ ഗില്ലിനെയും കെ.എൽ. രാഹുലിനെയും മുഹമ്മദ് സിറാജിനെയും എ ഗ്രേഡിലേക്ക് ഉയർത്തി.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് എ പ്ലസ് ഗ്രേഡിലുള്ളത്.
ആർ. അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് എ ഗ്രേഡും സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, യശസ്വി ജയ്സ്വാൾ എന്നിവർ ബി ഗ്രേഡിലുമാണ് പുതിയ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.
മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ 15 പേരാണ് സി ഗ്രേഡിലുള്ളത്. സഞ്ജുവിനു പുറമേ റിങ്കു സിംഗ്, തിലക് വർമ്മ, ഋതുരാജ് ഗെയ്ക്വാദ്, ശാർദുൽ താക്കൂർ, ശിവം ദുബെ, രവി ബിഷ്ണോയ്, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, മുകേഷ് കുമാർ, അർഷ്ദീപ് സിംഗ്, കെ.എസ്. ഭരത്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ, രജത് പട്ടീദാർ എന്നിവരാണ് സി ഗ്രേഡിൽ ഇടംപിടിച്ചിരിക്കുന്നത്.
കൂടാതെ, മൂന്ന് ടെസ്റ്റുകളിലോ എട്ട് ഏകദിനങ്ങളിലോ 10 ട്വന്റി-20യിലോ കളിക്കുന്ന കളിക്കാരെ സി ഗ്രേഡിൽ ഉൾപ്പെടുത്തുമെന്നും ബിസിസിഐ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.