ശബരിമല മേല്‍ശാന്തിയായി അബ്രാഹ്മണരെ നിയമിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
Wednesday, February 28, 2024 12:46 AM IST
കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അബ്രാഹ്മണരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
മലയാളി ബ്രാഹ്മണരെ മാത്രം നിയമിച്ചാല്‍ മതിയെന്ന വിജ്ഞാപനം ഹൈക്കോടതി അംഗീകരിച്ചു. ദേവസ്വം ബോര്‍ഡിന് കീഴ്വഴക്കമനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി.
ദേവസ്വം ബോര്‍ഡിന്റെ നിയമന വിജ്ഞാപനം മൗലീകാവകാശത്തിന്റെ ലംഘനമാണെന്നും പൂജാകര്‍മ്മങ്ങള്‍ അറിയുന്ന ഹിന്ദു സമൂഹത്തിലെ ആര്‍ക്കും മേൽശാന്തിയാകാൻ യോഗ്യതയുണ്ടെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
ശബരിമല മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ നല്‍കിയിരുന്ന ശാന്തിക്കാരായ സി.വി .വിഷ്ണുനാരായണന്‍, ടി.എല്‍. സിജിത്ത്, പി.ആര്. വിജീഷ് എന്നിവരാണ് ദേവസ്വംബോർഡിന്റെ വിജ്ഞാപനത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.