മൂന്നാറിൽ ജനരോഷമിരമ്പി; ഹർത്താലിൽ വാഹനങ്ങൾ തടഞ്ഞു
Tuesday, February 27, 2024 12:14 PM IST
ഇടുക്കി: മൂന്നാര്‍ കന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതില്‍ വ്യാപക പ്രതിഷേധം. എല്‍ഡിഎഫും യുഡിഎഫും കെഡിഎച്ച് വില്ലേജില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. മൂന്നാര്‍ ടൗണില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നുണ്ട്.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ (46) പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ഹൈറേഞ്ച് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൂന്നാര്‍ കന്നിമല ടോപ്പ് ഡിവിഷന് സ്വദേശിയാണ് മണി എന്നു വിളിക്കുന്ന സുരേഷ് കുമാര്‍.
തിങ്കളാഴ്ച രാത്രി 9.30നായിരുന്നു സുരേഷ് കുമാര്‍ ഓടിച്ചിരുന്ന ഓട്ടോ കാട്ടാന ആക്രമിച്ചത്. ഓട്ടോയിലുണ്ടായിരുന്നു യാത്രക്കാരില്‍ കന്നിമല സ്വദേശികളായ എസക്കി രാജ, ഭാര്യ റെജിന എന്നിവര്‍ക്ക് പരിക്കേറ്റു. എസക്കി രാജയുടെ മകള്‍ പ്രിയയുടെ സ്കൂളില്‍ വാര്‍ഷിക പരിപാടി കഴിഞ്ഞു തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇവരോടൊപ്പം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും വാഹനത്തിലുണ്ടായിരുന്നു. ഇവരും പ്രിയയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കന്നിമല എസ്റ്റേറ്റ് ബംഗ്ലാവിനു സമീപത്താണ് ഇവര്‍ കാട്ടാനയുടെ മുന്നിലകപ്പെട്ടത്. ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തില്‍ നിന്നു തെറിച്ചു വീണ സുരേഷ്കുമാറിനെ മൂന്നു തവണ തുമ്പിക്കൈയില്‍ ചുഴറ്റിയെടുത്ത് എറിഞ്ഞു. തെറിച്ചു വീണ സുരേഷ്കുമാറിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെയെത്തിയ ജീപ്പിലുണ്ടായിരുന്ന യാത്രക്കാരാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ സുരേഷ്കുമാറിന്റെ ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ പരുക്കേറ്റവര്‍ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാട്ടാന പടയപ്പയും മറ്റൊരു കാട്ടാനക്കൂട്ടവും ഈ ഭാഗത്ത് ഇന്നലെ രാവിലെ മുതല്‍ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. റോഡിലിറങ്ങിയ പടയപ്പ ഇന്നലെ പല വാഹനങ്ങളും ആക്രമിക്കുകയും ചെയ്തു.
എന്നാല്‍ ഏത് കാട്ടാനയാണ് ഓട്ടോയ്ക്കു നേരേ ആക്രമണം നടത്തിയതെന്ന് പരിശോധിച്ചു വരികയാണെന്ന് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം 23 ന് മൂന്നാര്‍ ഗുണ്ടുമലയില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ ഒറ്റയാന് തന്നെയാണ് വീണ്ടും ആക്രമണം നടത്തിയതെന്നും സംശയമുണ്ട്. രണ്ടു മാസത്തിനുള്ളില്‍ മൂന്നാര്‍ മേഖലയില്‍ നാലു പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.
ഇതിനിടെ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയോ ഇവര്‍ക്ക് മതിയായ സഹായം ലഭ്യമാക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താതെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ നിലപാടെടുത്തതോടെ ആശുപത്രി പരിസരത്തും പ്രതിഷേധമുയര്‍ന്നു.
സംഭവത്തില്‍ വനം വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും സമരം ശക്തമായി മുന്നോട്ടു കൊണ്ടു പോകാനാണ് ജനങ്ങളുടെ തീരുമാനം.