വിദേശ സർവകലാശാലയ്ക്ക് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം എന്ന് പേരിടണം: കെഎസ്യു
Tuesday, February 6, 2024 11:33 PM IST
തിരുവനന്തപുരം: വിദേശ സർവകലാശാല വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് കെഎസ്യു. വിദേശ സർവകലാശാലയ്ക്ക് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം എന്ന് പേരിടണമെന്നും പുഷ്പന്റെ പേരിൽ ഒരു ചെയർ ആരംഭിക്കുക കൂടി ചെയ്യണമെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചുതകർക്കുന്നതിനു വേണ്ടിയുള്ള ഡീലാണ് വിദേശ സർവകലാശാലയുടെ വരവ് കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ കെഎസ്യുവിന്റെ നേതൃത്വത്തിൽ ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കായിരിക്കും കേരളം സാക്ഷ്യം വഹിക്കുകയെന്ന് കെഎസ്യു പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.
വിദേശ സർവകലാശാലയുടെ വരവിനെ കെഎസ്യു വലിയ ആശങ്കയോടെയാണ് നോക്കി കാണുന്നത്. നിലവിൽ കേരളത്തിലെ വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്നത് വിദ്യാഭ്യാസ മേഖലയിലെ അമിത രാഷ്ട്രീയവത്കരണവും ഗുണനിലവാര തകർച്ചയും അതിരൂക്ഷമായ തൊഴിലില്ലായ്മയും കൊണ്ടാണ്.
ഇവ പരിഹരിക്കുന്നതിന് യാതൊരു വിധ നിർദ്ദേശങ്ങളോ നടപടികളോ എടുക്കാതെ, വിദേശ സർവകലാശാലയുടെ വരവിനെപ്പറ്റി പരാമർശിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.