വീട്ടുകാരെ മയക്കിക്കിടത്തി കവർച്ച: പ്രതികളുടെ പേരിൽ നിരവധി കേസുകളും
Friday, January 26, 2024 2:04 PM IST
ചിറയൻകീഴ്: അയിരൂർ ഹരിഹരപുരത്ത് വീട്ടമ്മയേയും മരുമകളേയും ജോലിക്കാരിയേയും മയക്കിക്കിടത്തി കവർച്ച നടത്തിയ കേസിലെ പ്രതികളുടെ പേരിൽ നിരവധി കേസുകളും. പിടിയിലായ നേപ്പാൾ സ്വദേശി ജനാബ്ഷായുടെ പേരിൽ ഉത്തർപ്രദേശിൽ നിരവധി കേസുകളുണ്ട്.
പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണ് മരിച്ച രാംകുമാറിന്റെ കൈയിൽനിന്നും മൂന്ന് തിരിച്ചറിയിൽ കാർഡുകൾ ലഭിച്ചു. പ്രധാന പ്രതിയുൾപ്പെടെ രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇതിൽ വീട്ടുജോലിക്കാരിയായി നിന്ന സ്ത്രീ ആൾമാറാട്ടം നടത്തിയതായാണ് വിവരം.
സോകില എന്ന പേരിലായിരുന്നു ഇവർ ജോലിക്ക് നിന്നിരുന്നത്. എന്നാൽ ഇവർ സോകില അല്ലെന്ന് പോലീസ് പറയുന്നു. 15 ദിവസം മുൻപാണ് നേപ്പാൾ സ്വദേശിയായ അഭിഷേക് സഹോദരിയെന്ന് പറഞ്ഞ് ഇവരെ ജോലിക്ക് എത്തിച്ചത്. എന്നാൽ അഭിഷേകിന്റെ സഹോദരി സോകില ഇതല്ലെന്നും പോലീസ് അറിയിച്ചു. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
അയിരൂർ ഹരിഹരപുരത്ത് ലൈൻവില്ലയിൽ ശ്രീദേവി, ഇവരുടെ മരുമകൾ ദീപ, ജോലിക്കാരി ആറ്റിങ്ങൽ സ്വദേശി സിന്ധു എന്നിവരെ മയക്കിടത്തിയാണ് വീട്ടിലെ ജോലിക്കാരികൂടിയായ നേപ്പാൾ സ്വദേശിനി സോകില കവർച്ച നടത്തിയത്.
സോകില നൽകിയ ഭക്ഷണം കഴിച്ചതോടെ മൂവരും അബോധാവസ്ഥയിലായി. തുടർന്നു സോകിലയുടെ ഒത്താശയോടെ മറ്റു മൂന്നുപേർ വീടിന്റെ അകത്തുകയറി കവർച്ച നടത്തുകയായിരുന്നു. രാത്രി 11ന് ബംഗളൂരുവിലുള്ള ദീപയുടെ ഭർത്താവ് ഫോൺ ചെയ്തപ്പോൾ ആരും എടുക്കാതിരുന്നതിനാൽ അടുത്തുള്ള ബന്ധുക്കൾ വീട്ടി ലെത്തുകയായിരുന്നു.
തുടർന്നാണ് രണ്ടുപേർ പിടിയിലായത്. നാട്ടുകാർ സംഘടിച്ചതോടെ 35,700 രൂപയും സ്വർണാഭരണങ്ങളും അടങ്ങിയ ബാഗ് വഴിയിൽ ഉപേക്ഷിച്ചു രണ്ടുപേർ മുങ്ങി.