ന്യൂഡല്‍ഹി: തലസ്ഥാനത്ത് നിന്നും വാരണാസിയിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസില്‍ പഴകിയ ഭക്ഷണം ലഭിച്ചുവെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളും ഇതിനോടകം സമൂഹ മാധ്യമത്തില്‍ വൈറലായിട്ടുണ്ട്.

ഭക്ഷണം എത്തിച്ചയുടന്‍ തന്നെ ദുര്‍ഗന്ധം അനുഭവപ്പെടുകയും പരിശോധിച്ചപ്പോള്‍ ഇത് പഴയതാണെന്ന് ബോധ്യപ്പെടുകയും ചെയ്തുവെന്ന് യാത്രക്കാരന്‍ പറയുന്നു. ഭക്ഷണം എത്തിച്ച ട്രേ ഉള്‍പ്പടെ എടുത്ത് കൊണ്ടുപോകാന്‍ ഇയാള്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

ആകാശ് കേസരി എന്നയാളാണ് ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവെച്ചത്. യാത്രക്കാരനുണ്ടായ മോശം അനുഭവത്തിന് ക്ഷമ ചോദിക്കുന്നുവെന്നും വീഴച്ചവരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും ഐആര്‍സിടിസി അധികൃതര്‍ അറിയിച്ചു.



കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനേയും ഇന്ത്യന്‍ റെയില്‍വേയും ടാഗ് ചെയ്താണ് ആകാശ് എക്‌സില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. മറ്റ് ട്രെയിനുകളില്‍ നിന്നുള്‍പ്പടെ സമാന അനുഭവമുണ്ടായിട്ടുണ്ടെന്ന് ഒട്ടേറെ ആളുകള്‍ വീഡിയോയുടെ കമന്‍റ് ബോക്‌സില്‍ പ്രതികരിച്ചു.