മൂന്നുവയസുകാരിയെ പുലി കൊന്ന സംഭവം; പ്രതിഷേധം ശക്തം; പന്തല്ലൂരില്‍ ഹർത്താൽ
Sunday, January 7, 2024 12:18 PM IST
കല്‍പ്പറ്റ: തോട്ടംതൊഴിലാളികളുടെ മകളായ മൂന്നുവയസുകാരിയെ പുലി കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പുലിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്നാട്ടിലെ പന്തല്ലൂർ താലൂക്കിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
സർവകക്ഷി സമിതിയും വ്യാപാരിസംഘവുമാണ് ഇന്നു രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ ഹർത്താലിന് ആഹ്വാനം ചെയ്തത്.
സംഭവത്തിൽ രോഷാകുലരായ പ്രദേശവാസികൾ ഗൂഡല്ലൂർ-വൈത്തിരി അന്തർസംസ്ഥാന പാതയും പന്തല്ലൂർ-ഉപ്പട്ടി പാതയും ഉപരോധിച്ചു. മേങ്കോറഞ്ച് ജംഗ്ഷനിലും പന്തല്ലൂർ ടൗണിലും വൈകുന്നേരം അഞ്ചോടെ ആരംഭിച്ച ഉപരോധം രാത്രി വൈകിയും തുടർന്നു.
കഴിഞ്ഞ പത്തു ദിവസത്തിനിടെ പന്തല്ലൂരിന്റെ സമീപ പ്രദേശങ്ങളിലായി ആറു പേരെയാണ് പുലി ആക്രമിച്ചത്. ഇതിൽ ഒരാൾ മരിച്ചു. ഇതിനകം നിരവധി വളർത്തുജീവികളെയാണ് പുലി കൊന്നത്.
പന്തല്ലൂർ താലൂക്കിലെ വിവിധ ഇടങ്ങളിൽ വനംവകുപ്പ് കൂടി സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയില്ല.
വിവിധ ആക്രമണങ്ങൾ നടത്തിയത് ഒരേ പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പുലിയെ മയക്കുവെടിവച്ചു പിടിക്കാൻ കഴിഞ്ഞ വെള്ളിയാഴ്ച തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവായിരുന്നു. വനം അധികൃതർ ജനങ്ങൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരമാണ് നീലഗിരിയിലെ പന്തല്ലൂർ തൊണ്ടളം മേങ്കോറഞ്ച് തേയില എസ്റ്റേറ്റിൽ മൂന്നു വയസുകാരിയെ പുലി കൊന്നത്. ജാർഖണ്ഡ് സ്വദേശി ശിവശങ്കര കുടുക്കയുടെ മകൾ നാൻസിയെയാണ് പുലി പിടിച്ചത്. വൈകുന്നേരം കുട്ടിയെ അമ്മ തൊണ്ടളത്തെ അങ്കണവാടിയിൽനിന്നു കൂട്ടിക്കൊണ്ടുവരുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം.
കുട്ടിയെ കടിച്ചുകൊണ്ടുപോയ പുലി തേയിലക്കാട്ടിൽ മറഞ്ഞു. അമ്മയുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികൾ ചോരപ്പാടുകൾ നോക്കി നടത്തിയ തെരച്ചിലിൽ കുറച്ചകലെ തോട്ടത്തിൽ അവശനിലയിൽ കുട്ടിയെ കണ്ടെത്തി. ഉടൻ പന്തല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.