വർഗീയത അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്: എം.വി. ഗോവിന്ദൻ
Sunday, December 17, 2023 9:42 PM IST
തിരുവനന്തപുരം: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
മുഖ്യമന്ത്രിക്കെതിരെ രാജ്ഭവൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗവർണർ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവർണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമാണ്. സർവകലാശാലകളിൽ ആർഎസ്എസ്, സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച് രാഷ്ട്രീയം കളിക്കാനാണ് ഗവർണറുടെ ശ്രമം.
ഇതിനെതിരായ വിദ്യാർഥികളുടെ പ്രതിഷേധം ഭരണഘടനപരമായ ജനാധിപത്യ അവകാശമാണ്. എസ്എഫ്ഐ ഒരു സ്വാതന്ത്ര വിദ്യാർഥി സംഘടനയാണ്. അവരുടെ സമരത്തെ എതിർക്കാനെന്ന വണ്ണം ചാൻസിലർ മുഖ്യമന്ത്രിയെ നിരന്തരം അപഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നത്.
ഗവർണർ പദവിയിലിരിക്കുന്ന വ്യക്തി പാലിക്കേണ്ട ഭരണഘടനാപരമായ ചുമതലകൾ പാലിക്കാൻ അദ്ദേഹം തയാറാകുന്നില്ല. ഏകപക്ഷീയമായി വർഗീയത അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്.
അത് കേരളത്തിൽ വിലപ്പോകില്ലെന്ന് വ്യക്തമായപ്പോഴുള്ള വെപ്രാളമാണിപ്പോൾ കാണുന്നത്. സർവകലാശാലയിലെ കാവിവൽക്കരണ നിലപാടുകൾ ഭരണഘടന ഉപയോഗിച്ച് മറയ്ക്കാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നത്. അത് കേരളം അനുവദിച്ചുനൽകില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.