പത്താംക്ലാസുകാരനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി തല്ലിച്ചതച്ച് പോലീസ്; കൈക്ക് പൊട്ടൽ
Sunday, November 12, 2023 5:45 AM IST
മുഹമ്മ: പത്താംക്ലാസ് വിദ്യാർഥി ഓടിച്ച ഇലക്ട്രിക് സ്കൂട്ടർ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് വിദ്യാർഥിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പോലീസ് ക്രൂരമായി മർദിച്ചതായി പരാതി.
ന്യൂഡൽഗി സ്വദേശിയായ മുഹമ്മദ് യൂസഫിന്റെ മകനായ മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ വിദ്യാർഥിയാണ് മണ്ണഞ്ചേരി പോലീസിന്റെ മർദനത്തിനിരയായത്.
വിദ്യാർഥിയെ എസ്ഐ ലാത്തികൊണ്ടും കൈമുട്ടുകൊണ്ടും മർദിച്ച് അവശനാക്കിയെന്ന് കാണിച്ച് മാതാപിതാക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.
വിദ്യാർത്ഥി ചെട്ടികാട് ഗവ.ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പരിക്കും കൈക്ക് പൊട്ടലുമുള്ളതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അര മണിക്കൂറോളം മർദ്ദനം തുടർന്നതായും വേദനകൊണ്ട് പുളഞ്ഞ് ഡോക്ടറെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
ആക്രി സാധനങ്ങൾ പെറുക്കി ജീവിക്കുന്നവരാണ് കുട്ടിയുടെ കുടുംബം. അതേസമയം, പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആലപ്പുഴ ഡിവൈ എസ്.പി എൻ.ആർ.ജയരാജിനെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി.
സിഡബ്ളിയുസി ചെയർപേഴ്സൺ ജി.വസന്തകുമാരി അമ്മ എസ്എച്ച്ഒയോട് റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസിന്റെ ഭാഷ്യം ഇങ്ങനെ... കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിനായിരുന്നു സംഭവം. കലവൂർ ഐടിസി റോഡിൽ വച്ച് വിദ്യാർഥി ഓടിച്ച ഇലക്ട്രിക് സ്കൂട്ടർ ഒരു പെൺകുട്ടിയെ തട്ടിയിട്ടു.
വിദ്യാർഥിയും ബന്ധുക്കളും പെൺകുട്ടിയുടെ വീട്ടുകാരുമായി തർക്കമായി. തുടർന്ന് ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വിവരങ്ങൾ ചോദിക്കുന്നതിനിടെ ഇടിച്ച സ്കൂട്ടർ അവിടെ നിന്ന് മാറ്റിയതെന്തിനെന്ന് പോലീസ് ചോദിച്ചു.
ബാറ്ററി തകരാറായതിനാൽ ഇലക്ട്രിക് സ്കൂട്ടർ അല്ല മറ്റൊരു വാഹനമായിരുന്നു ഓടിച്ചിരുന്നതെന്നായിരുന്നു മറുപടി.
ഇലക്ട്രിക് സ്കൂട്ടറാണെന്ന് ആദ്യം പറയുകയും പിന്നീട് മാറ്റിപ്പറയുകയും ചെയ്തതിന് എസ്ഐ ചൂരലിന് കുട്ടിക്ക് രണ്ട് അടി കൊടുത്തു.
വിദ്യാർത്ഥിയുടെ രണ്ട് സഹോദരങ്ങൾ ആക്രിമോഷണത്തിന് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെ്യതതിനെത്തുടർന്ന് ഇപ്പോൾ ജയിലിലാണ്. ഇതുമായി ബന്ധപ്പെട്ട് ചില ആക്രികടകളിൽ പോലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.
ഇതിനോടുള്ള എതിർപ്പും അവർക്ക് പോലീസിനോടുണ്ട്. ആറ് മണിയോടെ രക്ഷകർത്താക്കളോടൊപ്പം വിദ്യാർഥിയെ വിട്ടയ്ക്കുകയും ചെയ്തു.
പിന്നീടാണ് മറ്റു ചിലരുമായി വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടുകയും പരാതി നൽകുകയും ചെയ്തത്. പോലീസ് പറയുന്നു.