ഗുരുവായൂർ ക്ഷേത്രനടയിൽ പാർക്ക് ചെയ്ത സ്കൂട്ടറിൽ കയറിക്കൂടി അണലി; പാന്പിനെ പിടികൂടിയത് ഭഗീരഥ പ്രയത്നത്തിനൊടുവിൽ
Wednesday, November 1, 2023 4:03 AM IST
തൃശൂര്‍: ഗുരുവായൂർ ക്ഷേത്രനടയിൽ പാർക്ക് ചെയ്ത സ്കൂട്ടറിൽ കയറിക്കൂടിയ അണലിയെ പുറത്തു കൊണ്ടുവന്നത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ.
ചേലക്കര സ്വദേശി വില്ലേടത്തു പറമ്പില്‍ ശരത്തിന്റെ സ്കൂട്ടറിൽ കയറിക്കൂടിയ അണലിയെയാണ് ആറര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടിയത്. തിമില കലാകാരനായ ശരത് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് ഗുരുവായൂരില്‍ എത്തിയത്.
പടിഞ്ഞാറേ നടയില്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത് ക്ഷേത്രത്തിലേക്ക് പോയി. നിര്‍മാല്യം കുളിച്ചു തൊഴുത് പുലര്‍ച്ചെ നാലുമണിയോടെ സ്കൂട്ടറിന് അരികില്‍ എത്തി. ഈറന്‍ മാറാന്‍ സീറ്റ് തുറന്നു വസ്ത്രങ്ങള്‍ എടുക്കുമ്പോഴാണ് സീറ്റിനു മുകളില്‍ പാമ്പിനെ കണ്ടത്.
സീറ്റ് തുറന്നത് അടിവശത്ത് പിടിച്ചായതു കൊണ്ട് കടി കിട്ടിയില്ല. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ശരത് തൊട്ടടുത്തുള്ള ഫയര്‍ഫോഴ്സ് ഓഫീസിലെത്തി വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉടനെ സിവില്‍ ഡിഫന്‍സ് അംഗവും സ്നേക്ക് റെസ്ക്യൂ വാളണ്ടിയറുമായ പ്രബീഷിനെ വിളിച്ചു വരുത്തി.
പ്രബീഷിന്റെ നേതൃത്വത്തില്‍ മണിക്കൂറുകൾ തിരഞ്ഞെങ്കിലും പാന്പിനെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ് ജനം തടിച്ചു കൂടിയതോടെ പോലീസും സ്ഥലത്തെത്തി.
ഒടുവില്‍ മെക്കാനിക്കിനെ കൊണ്ടുവന്നു സ്കൂട്ടര്‍ മുഴുവന്‍ അഴിച്ച് അരിച്ചുപെറുക്കിയെങ്കിലും പാന്പ് പിടികൊടുത്തില്ല.
ഇതോടെ സമീപത്ത് കൂടിയിരുന്നവരെല്ലാം പാന്പ് രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തിലെത്തി. എന്നാൽ ഇത് വിശ്വാസത്തിലെടുക്കാൻ ശരത് തയ്യാറായില്ല.
ശരത്തിനെ വിശ്വസിപ്പിക്കാന്‍ ചിലര്‍ വെളുത്തുള്ളി ചതച്ചു കലക്കി സ്കൂട്ടറിനുള്ളില്‍ തളിച്ചു. എങ്കിലും പാമ്പ് സ്കൂട്ടറിനുള്ളില്‍ തന്നെയുണ്ടെന്നായിരുന്നു ശരത്തിന്റെ വിശ്വാസം.
മണ്ണെണ്ണയും പരീക്ഷിച്ചുനോക്കി. എന്തു പറഞ്ഞാലും ഈ സ്കൂട്ടറുമായി വീട്ടിലേക്ക് പോകില്ലെന്ന നിലപാടിൽ ശരത് ഉറച്ചു നിന്നതോടെ സര്‍വീസ് സ്റ്റേഷനില്‍ കൊണ്ടുപോയി വാട്ടര്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചു.
അപ്പോഴും സ്കൂട്ടർ ഓടിക്കാൻ ശരത് ധൈര്യപ്പെട്ടില്ല. പ്രബീഷ് സ്കൂട്ടറുമായി ഒന്ന് കറങ്ങി തിരിച്ചെത്തി. ധൈര്യമായി പോകാന്‍ പറഞ്ഞു സ്കൂട്ടര്‍ കൈമാറിയെങ്കിലും ശരത് സ്വീകരിച്ചില്ല.
വീണ്ടും ഒരിക്കല്‍ക്കൂടി സീറ്റ് തുറന്നു നോക്കിയപ്പോഴാണ് സീറ്റ് ലോക്കിന് അടിയില്‍ പാമ്പിന്റെ തല കണ്ടത്. അങ്ങനെ മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവില്‍ പത്തരയോടെ പാമ്പിനെ പിടികൂടി.
രണ്ടര അടി നീളമുള്ള അണലിയാണ് വലയിലായത്. ഗുരുവായൂരപ്പന്റെ അനുഗ്രഹം ഒന്നു മാത്രമാണ് പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ശരത് പറഞ്ഞു.