തിരുവനന്തപുരം: നിയമനക്കോഴ കേസിലെ പ്രതിയായ ബാസിത്തിന് താമസിക്കാൻ ‌മുറി കൊടുത്ത സംഭവത്തില്‍ പ്രതികരണവുമായി വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എ.
ബാസിത്തുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് എംഎല്‍എ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്നു താമസിക്കുന്ന ഇടമാണ് തന്‍റെ മുറി. ഇവിടെ ആരൊക്കെ വരുന്നു എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയില്ല. ആര്‍സിസി രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ വന്നു പോവുന്നുണ്ട്.

ബാസിത്തുമായി തന്‍റെ പിഎയ്ക്ക് നേരിട്ട് ബന്ധമില്ല. സംഘടനയുടെ പേര് പറഞ്ഞ് എത്തിയതിനാലാണ് താമസിപ്പിച്ചത്. ഇതൊരു പാഠമായി കണ്ട് ജാഗ്രത പുലര്‍ത്തും. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

തലസ്ഥാനത്തെത്തിയപ്പോള്‍ താമസിച്ചത് എംഎല്‍എ ഹോസ്റ്റലിലെന്ന് നിയമനക്കോഴ കേസ് പ്രതി ബാസിത്ത് മൊഴി നല്‍കിയിരുന്നു. കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര്‍.സുനില്‍കുമാറിന്‍റെ മുറിയിലാണ് താമസിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി.

ഏപ്രില്‍ 10, 11 തീയതികളിലാണ് ആരോഗ്യമന്ത്രിയുടെ പിഎയെ കണ്ട് നിയമനം ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഹരിദാസനെയും കൂട്ടി ബാസിത്ത് തിരുവനന്തപുരത്ത് എത്തിയത്. അന്ന് എവിടെയാണ് താമസിച്ചതെന്ന് അന്വേഷണസംഘം ചോദിച്ചപ്പോഴാണ് എംഎല്‍എയുടെ മുറിയിലാണെന്ന് ഇയാള്‍ അറിയിച്ചത്.

തന്‍റെ സുഹൃത്ത് മുഖേനയാണ് ഈ മുറി രണ്ട് ദിവത്തേയ്ക്ക് തരപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു.