മോഷ്ടാവിനെ സാഹസികമായി പിടികൂടി ഓട്ടോ ഗാരേജ് ഉടമ
Wednesday, June 21, 2023 7:30 PM IST
തൊടുപുഴ: ഓട്ടോ ഗാരേജില്‍നിന്നു സാധനങ്ങള്‍ മോഷ്ടിച്ചു കടത്തിയ മോഷ്ടാവിനെ തന്ത്രപൂര്‍വം കുടുക്കി വര്‍ക്ക്ഷോപ്പ് ഉടമ. ഒരാഴ്ചയിലേറെ നീണ്ട കാത്തിപ്പിനൊടുവിലാണ് മോഷ്ടാവിനെ വര്‍ക്ക്ഷോപ്പ് ഉടമ സാഹസികമായി പിടികൂടിയയത്.
പോലീസിനു പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയുണ്ടാകാതിരുന്നപ്പോഴാണ് പ്രതിയെ കുടുക്കാന്‍ ഉടമ തീരുമാനിച്ചത്. മല്‍പ്പിടുത്തത്തിലൂടെ ഇയാളെ പിടികൂടുന്നതിനിടയില്‍ ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.
തൊടുപുഴ ആശിര്‍വാദ് തിയറ്ററിനു സമീപം പ്രവര്‍ത്തിക്കുന്ന ന്യൂമാന്‍ ഓട്ടോ ഗാരേജില്‍ കവര്‍ച്ച നടത്തിയ അടിമാലി ഇരുനൂറേക്കര്‍ പാറപ്പിള്ളി അയ്യപ്പദാസിനെ (27) ആണ് സ്ഥാപന ഉടമ മണക്കാട് കൊമ്പിക്കര ബിനു ഏറെ ശ്രമകരമായി പിടികൂടിയത്.
കഴിഞ്ഞ ഒന്‍പതിനാണ് ഗാരേജില്‍ നിന്നും വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സ് ഉള്‍പ്പെടെ 75,000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയത്. സംഭവത്തില്‍ ബിനു തൊടുപുഴ പോലീസില്‍ പരാതി നല്കി.
എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നു മോഷ്ടാവിനെ പിടികൂടുന്നതിൽ കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെന്ന് ബിനു പറയുന്നു. തുടര്‍ന്നാണ് മോഷ്ടാവിനെ കുടുക്കാന്‍ ബിനു നേരിട്ടു തന്നെ ശ്രമം നടത്തിയത്. മോഷണം നടന്ന ദിവസം മുതല്‍ രാത്രി ഇവിടെ കാവലിരിക്കുകയായിരുന്നു ബിനു.
വീണ്ടും വര്‍ക്ക്ഷോപ്പില്‍നിന്നും സാധനങ്ങള്‍ കടത്താന്‍ മോഷ്ടാവ് എത്തിയേക്കുമെന്നായിരുന്നു ബിനുവിന്റെ കണക്കുകൂട്ടല്‍. ഇതിനായി കുറെ സാധനങ്ങള്‍ വര്‍ക്ക്ഷോപ്പില്‍ വയ്ക്കുയും ചെയ്തു. ബിനുവിന്റെ കണക്കുകൂട്ടല്‍ പോലെ കഴിഞ്ഞ 18ന് പുലര്‍ച്ചെ പ്രതി കാറുമായി എത്തി സാധനങ്ങള്‍ വാഹനത്തില്‍ കയറ്റി.
ഇതോടെ സമീപത്ത് കാത്തിരുന്ന ബിനു പ്രതിയെ പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ രക്ഷപെടാന്‍ ശ്രമിച്ചതോടെ ഇയാളുമായി മല്‍പ്പിടുത്തമായി. ഇതിനിടെ അയ്യപ്പദാസിന്റെ തലയ്ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് ബിനു തന്നെ ഇയാളെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച് വിശദമായ പരിശോധന നടത്തിയപ്പോള്‍ പരിക്ക് സാരമുള്ളതല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് അയ്യപ്പദാസിനെ പോലീസ് അറസ്റ്റു ചെയ്തു.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പട്ടയംകവലയിലെ ആക്രിക്കടയില്‍നിന്നു മോഷണസാധനങ്ങള്‍ കണ്ടെടുത്തു. ആക്രിക്കടയുടമ അബ്ദുള്‍ റസാക്കിന്റെ (50) പേരില്‍ കേസെടുത്ത് ഇയാളെയും അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.