അമൃത്സർ: ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗ് കീഴടങ്ങിയതാണെന്ന് സ്ഥിരീകരിച്ച് പഞ്ചാബ് പോലീസ്. അമൃത്പാലിന് മുന്നിൽ കീഴടങ്ങുകയല്ലാതെ മറ്റ് വഴികൾ ഇല്ലായിരുന്നുവെന്നും അറസ്റ്റ് രേഖപ്പെടുത്തിയതായും പഞ്ചാബ് പോലീസ് അറിയിച്ചു.

അമൃത്പാൽ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്നും ഇയാൾക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നും പോലീസ് അറിയിച്ചു.

അതേസമയം, അമൃത്പാലിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് സമാധാനം പാലിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പഞ്ചാബ് പോലീസ് ജനങ്ങളോട് അഭ്യർഥിച്ചു. പഞ്ചാബിലെ മോഗയിൽ നിന്നാണ് അമൃത്പാലിനെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടുകൾ.