തിരുവനന്തപുരം: കോർപ്പറേഷനിലെ പിന്‍വാതില്‍ നിയമനത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പി കെ.ഇ.ബൈജുവാണ് അന്വേഷണം നടത്തുക.

മേയര്‍ ആര്യാ രാജേന്ദ്രന്‍റെയും ഡി.ആര്‍.അനിലിന്‍റെയും കത്ത് പുറത്തുവന്നതിന് പിന്നാലെ ലഭിച്ച പരാതികളിലാണ് അന്വേഷണം. ഇത് സംബന്ധിച്ച് നാലു പരാതികളാണ് വിജിലന്‍സിന് ലഭിച്ചത്.

കോർപ്പറേഷനില്‍ നേരത്തെ നടന്ന നിയമനങ്ങളിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് മുന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍ വിജിലന്‍സിന് പരാതി നല്‍കിയത്.

അതേസമയം കത്ത് വിവാദത്തിന്‍റെ പേരില്‍ രാജി വയ്ക്കില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചു. കൗണ്‍സിലര്‍മാരുടെ പിന്തുണ ഉള്ളിടത്തോളം കാലം ഭരണത്തില്‍ തുടരുമെന്നും മേയര്‍ പറഞ്ഞു.