ഡൽഹി–പൂന സമാസമം
ഡൽഹി–പൂന സമാസമം
Thursday, October 27, 2016 11:54 AM IST
ന്യൂഡൽഹി: സ്വന്തം കാണികൾക്കു മുമ്പിൽ ആദ്യജയം സ്വപ്നം കണ്ടിറങ്ങിയ ഡൽഹിക്കു വീണ്ടും പിഴച്ചു. നന്നായി കളിച്ചിട്ടും പൂനയ്ക്കെതിരേ വിജയദേവത കനിയാതെ വന്നതോടെ ഒരിക്കൽകൂടി ഡൽഹിക്ക് സമനിലക്കുരുക്ക്. കളിയുടെ ആരംഭം മുതൽ മേധാവിത്വം ജിയാൻ ലൂക്കാ സംബ്രോട്ടാ പരിശീലിപ്പിക്കുന്ന ഡൽഹിക്കായിരുന്നു. ഫ്ളോറന്റ് മലൂദയുടെ നേതൃത്വത്തിൽ പൂനയുടെ ഗോൾ പോസ്റ്റിലേക്ക് ഡൈനാമോസ് പന്തെത്തിച്ചുകൊണ്ടേയിരുന്നു. എന്നാൽ, എട്ടു ഷോട്ടുകൾ ലക്ഷ്യത്തിലേക്കു പായിച്ചിട്ടും ഗോൾ നേടാൻ മാത്രം ഡൽഹിക്കായില്ല.

കളിയുടെ ഒഴുക്കിനു വിപരീതമായി ആദ്യ ഗോൾ സ്വന്തമാക്കിയത് എഫ്സി പൂന സിറ്റിയായിരുന്നു. 45–ാം രാഹുൽ ഭെക്കെയുടെ ക്രോസിൽ ജീസസ് ടാറ്റോയുടെ ഹെഡ്ഡർ ക്രോസ് ബാറിൽ തട്ടി അകത്തേക്ക് കയറുന്നതു നോക്കി നിലക്കാനെ ഡൽഹി ഗോളി സോറം പൊയ്റിക്കു കഴിഞ്ഞുള്ളൂ. രണ്ടാം പകുതിയിലും ഡൽഹി ഉണർന്നുകളിച്ചു. അതിനു ഫലം ലഭിച്ചത് 79–ാം മിനിറ്റിലാണ്. ബോക്സിനു പുറത്ത് വലതു ഭാഗത്ത് ലഭിച്ച ഫ്രീകിക്ക് മാഴ്സലോ പോസ്റ്റിലേക്ക് തൊടുക്കാതെ ബോക്സിനുള്ളിൽ നിന്ന മിലൻ സിംഗിന് പാസ് ചെയ്തു. അവിശ്വസനീയ ആംഗിളിൽനിന്നും മിലന്റെ ഷോട്ട് പൂന പ്രതിരോധത്തെയും ഗോളി എഡൽ ബെറ്റയെയും മറികടന്ന് ഇടതു മൂലയിൽ പതിച്ചു. പിന്നീട് ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാൻ ഇരു ടീമുകൾക്കുമായില്ല. ആറു മത്സരങ്ങളിൽനിന്ന് ഒരു ജയം, നാലു സമനില, ഒരു തോൽവി എന്നിവയടക്കം ഏഴു പോയിന്റുമായി ഡൽഹി പട്ടികയിൽ ആറാം സ്‌ഥാനത്താണ്. പൂനയ്ക്കാകട്ടെ അത്രയും കളികളിൽനിന്ന് ഒരു ജയം, മൂന്നു സമനില, രണ്ടു തോൽവി എന്നിവയടക്കം ആറു പോയിന്റുമായി ഏഴാം സ്‌ഥാനത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.