ഉത്തേജക മരുന്ന് പരിശോധന: നർസിംഗ് യാദവിനെ കുടുക്കിയതെന്നു സൂചന
ഉത്തേജക മരുന്ന് പരിശോധന: നർസിംഗ് യാദവിനെ കുടുക്കിയതെന്നു സൂചന
Wednesday, July 27, 2016 4:08 AM IST
ന്യൂഡൽഹി: ഒളിമ്പിക്സ് ഗുസ്തിയിൽ മെഡൽ പ്രതീക്ഷിക്കപ്പെട്ടിരുന്ന നർസിംഗ് യാദവിനെ കുടുക്കിയതാണെന്നു റിപ്പോർട്ടുകൾ. നർസിംഗിനു ഹോസ്റ്റലിൽ നിന്നു നൽകിയ ഭക്ഷണത്തിൽ ഉത്തേജക മരുന്നു കലർത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഭക്ഷണത്തിൽ ഉത്തേജക മരുന്നു കലർത്തിയയാളെ തിരിച്ചറിഞ്ഞതായാണു സൂചന. ഭക്ഷണത്തിൽ ഉത്തേജകമരുന്നു കലർത്തിയത് സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന അന്തർദേശീയ താരത്തിന്റെ ഇളയ സഹോദരനാണെന്നു സൂചനയുണ്ടെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സോനാപേട്ടിലെ സായി സെന്ററിൽ നിന്നുള്ള വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് റിപ്പോർട്ട്. ഭക്ഷണത്തിൽ മരുന്നു കലർത്തിയ ആൾ 65 കിലോ ഗുസ്തിയുടെ ജൂണിയർ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചയാളാണെന്നും വാർത്തയിൽ പറയുന്നു. വൈകുന്നേരത്തോടെ ഇക്കാര്യത്തിൽ തെളിവുകൾ പുറത്തുവരുമെന്നാണു പ്രതീക്ഷ.

ഭക്ഷണത്തിലൂടെയാണു തന്റെ ശരീരത്തിൽ ഉത്തേജക മരുന്നെത്തിയതെന്നു നർസിംഗ് നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. നർസിംഗിന്റെ പരിശീലന സഹായിയുടെ ശരീരത്തിൽ നിന്നും ഉത്തേജക മരുന്നിന്റെ അംശം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സഹായി കഴിച്ചുനോക്കിയ ശേഷമാണ് നർസിംഗിനു സാധാരണ ഭക്ഷണം നൽകിയിരുന്നത്. രണ്ടു പേരുടെയും ശരീരത്തിൽ ഒരേ ഉത്തേജക മരുന്നു കണ്ടെത്തിയ സാഹചര്യത്തിൽ നർസിംഗിനെ കുടുക്കിയതു തന്നെയാണെന്നാണു റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയുടെ ഒളിമ്പിക് ടീമിനാകെ നാണക്കേടു വരുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ഗോദയിലെ മരുന്നടി പിടിക്കപ്പെട്ടത്. ഒളിമ്പിക് ഗുസ്തിയിൽ മെഡൽ പ്രതീക്ഷിക്കപ്പെട്ടിരുന്ന നർസിംഗ് യാദവ് ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടു. ഇതോടെ നർസിംഗിന് ഒളിമ്പിക്സിൽ പങ്കെടുക്കാനാവില്ലെന്നു വന്നിരുന്നു. ഒളിമ്പിക്സ് ഗുസ്തിയിൽ 74 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈലിൽ മത്സരിക്കേണ്ടിയിരുന്ന നർസിംഗ് സാമ്പിളുകളുടെ എ,ബി പരിശോധനകളിൽ പരാജയപ്പെടുകയായിരുന്നു. ന്യൂഡൽഹിയിലെ സോനാപ്പെട്ടിലുള്ള സായി കേന്ദ്രത്തിൽ ജൂലൈ അഞ്ചിനാണ് ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി നർസിംഗിന്റെ പരിശോധന നടത്തിയത്. എ സാമ്പിൾ പരിശോധന പോസിറ്റീവായതിനെത്തുടർന്ന് ബി സാമ്പിൾ പരിശോധിച്ചു. ഇതിലും പോസിറ്റീവ് ഫലമാണ് ലഭിച്ചത്. പരിശോധനാഫലം ഗുസ്തി ഫെഡറേഷനും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും നാഡ സമർപ്പിച്ചിട്ടുണ്ട്. അന്തിമതീരുമാനം പിന്നീട് മാത്രമേ പ്രഖ്യാപിക്കൂ എങ്കിലും നർസിംഗിന് ഒളിമ്പിക്സിൽ പങ്കെടുക്കാനാവില്ലെന്നു തന്നെയായിരുന്നു നിഗമനം.


എന്നാൽ, നർസിംഗിനെ വീണ്ടും പരിശോധനയ്ക്കു വിധേയമാക്കണമെന്ന വാദവും ഉയർന്നിരുന്നു. ഒളിമ്പിക്സിനു പോകുന്നതിനുമുമ്പ് അത്ലറ്റുകളെല്ലാവരും ഉത്തേജകമരുന്നു പരിശോധന നടത്തണമെന്ന് നാഡ നിഷ്കർഷിച്ചിരുന്നു. ഇതുപ്രകാരമാണ് നർസിംഗിന്റെ സാമ്പിളുകൾ പരിശോധിച്ചത്. രണ്ടുവട്ടം ഒളിമ്പിക് മെഡൽ നേടിയിട്ടുള്ള സുശീൽ കുമാറുമായുള്ള നിയമപോരാട്ടത്തിനൊടുവിലായിരുന്നു നർസിംഗ് റിയോ ബെർത്ത് ഉറപ്പിച്ചത്. ഇന്ത്യക്കു ലഭിച്ച ക്വോട്ടയിൽ തന്നെ അയയ്ക്കണമെന്നായിരുന്നു സുശീലിന്റെ നിലപാട്.

ഇതിനിടെ തന്നെ ആരോ കുടുക്കിയതാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നർസിംഗ് നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഞാൻ അറിഞ്ഞുകൊണ്ട് ഒരു ഉത്തേജകമരുന്നും ഉപയോഗിച്ചിട്ടില്ലെന്നും. സത്യം ഒരിക്കൽ പുറത്തുവരുമെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തന്നെ പിന്തുണയ്ക്കുമെന്നും നർസിംഗ് പറഞ്ഞിരുന്നു.

ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി നർസിംഗിന്റെ പരിശീലകൻ ജഗ്മാൽ സിംഗും രംഗത്തെത്തിയിരുന്നു. നർസിംഗ് അയോഗ്യനായതോടെ റിയോയിൽ പ്രവീൺറാണ മത്സരിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു. റിയോ ഒളിമ്പിക്സിനു മുമ്പ് ജോർജിയയിലേക്ക് വിദഗ്ധ പരിശീലനത്തിനു പോകാനിരിക്കെയാണ് നർസിംഗ് പിടിക്കപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.