സൌരാഷ്ട്രയെ തകര്‍ത്തു കേരളം
സൌരാഷ്ട്രയെ തകര്‍ത്തു കേരളം
Thursday, November 26, 2015 11:20 PM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റേഡിയത്തില്‍ നടന്ന രഞ്ജിട്രോഫി സി ഗ്രൂപ്പ് മത്സരത്തില്‍ സൌരാഷ്ട്രയെ 45 റണ്‍സിനു പരാജയപ്പെടുത്തി കേരളം രണ്ടാംസ്ഥാനത്ത്. തോല്‍വിയേറ്റെങ്കിലും സൌരാഷ്ട്ര ഏഴു കളികളില്‍ നിന്നു 29 പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്നു 25 പോയിന്റു നേടിയാണ് കേരളം രണ്ടാംസ്ഥാനത്തെത്തിയത്.

ഒരു വിക്കറ്റിനു 16 റണ്‍സ് എന്ന നിലയില്‍ ഇന്നലെ കളി പുനരാരംഭിച്ച സൌരാഷ്ട്രയ്ക്ക് ആദ്യപന്തില്‍ തന്നെ രണ്ടാം വിക്കറ്റ് നഷ്ടമായി. അവി ബരോട്ടിനെ കേരളത്തിന്റെ സന്ദീപ് വാര്യര്‍ എല്‍ബിഡബ്ളിയുവില്‍ പുറത്താക്കുകയായിരുന്നു. നൂറാം രഞ്ജി മത്സരം കളിക്കുന്ന സൌരാഷ്ട്ര നായകന്‍ ജയദേവ് ഷായെ സഞ്ജു സാംസണിന്റെ കയ്യിലെത്തിച്ച് സന്ദീപ് വാര്യര്‍ കേരളത്തിനു വിജയത്തിലേക്കുള്ള വഴിയിലെത്തിച്ചു. തുടര്‍ന്നു കേരളത്തിന്റെ ഇടംകയ്യന്‍ സ്പിന്നര്‍ എസ്.കെ മോനിഷിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ആറു വിക്കറ്റ് നേടിയ മോനിഷ് സൌരാഷ്ട്രയുമായുള്ള രണ്ടാം ഇന്നിംഗ്സില്‍ 16 ഓവറില്‍ 46 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റുകളാണ് നേടിയത്. മൊത്തം 11 വിക്കറ്റ് നേടിയ മോനിഷ് ആണ് മാന്‍ ഓഫ് ദ മാച്ച്. സൌരാഷ്ട്രയുടെ ഒമ്പതു ബാറ്റ്സ്മാന്‍മാര്‍ക്കു രണ്ടക്കം കാണാനായില്ല. സന്ദീപ് വാര്യരും അക്ഷയ് ചന്ദ്രനും രണ്ടു വിക്കറ്റുകള്‍ വീതവും രോഹന്‍ പ്രേം ഒരു വിക്കറ്റും നേടി. എസ്.കെ മോനിഷ് ഒരു സീസണില്‍ കേരളത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൌളറായി. ഏഴു മത്സരങ്ങളില്‍ നിന്നു 42 വിക്കറ്റുകളാണ് മോനിഷിന്റെ സമ്പാദ്യം. ഇതിനു മുമ്പ് 1996-97 സീസണില്‍ കേരളത്തിന്റെ ബി. രാം പ്രകാശ് നേടിയ 41 വിക്കറ്റ് ആണ് മോനിഷ് മറികടന്നത്. ഒരു സീസണില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചതും മോനിഷ് ആണ്. മുമ്പ് രാംപ്രകാശ് തന്നെയായിരുന്നു ഈ നേട്ടം കൈവരിച്ചിരുന്നത്. നാലു പ്രാവശ്യം അഞ്ചുവിക്കറ്റ് നേടിയ രാം പ്രകാശിന്റെ പേരിലുള്ള റെക്കോര്‍ഡ് മോനിഷ് അഞ്ചു വിക്കറ്റ് നേട്ടം അഞ്ചുപ്രാവശ്യം നേടിയാണ് പുതിയ റെക്കോര്‍ഡിട്ടത്.


ഹിമാചല്‍ പ്രദേശുമായുള്ള ഗ്രൂപ്പിലെ കേരളത്തിന്റെ അവസാന മത്സരം ഡിസംബര്‍ ഒന്നുമുതല്‍ നാലുവരെയായി പെരിന്തല്‍മണ്ണ സ്റേഡിയത്തില്‍ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.