കറുത്തമുത്തിനെ കളിയോടടുപ്പിച്ച അമ്മ ഇനി ഓര്‍മ
കറുത്തമുത്തിനെ കളിയോടടുപ്പിച്ച അമ്മ ഇനി ഓര്‍മ
Thursday, September 3, 2015 11:32 PM IST
തൃശൂര്‍: പഠനത്തേക്കാള്‍ കാല്‍പ്പന്തിനോട് അഭിനിവേശം കാട്ടിയ മകനെ കളിക്കളത്തിലേക്കു കൈപിടിച്ചാനയിച്ച് ഇരുളുംവരെ അവന്റെ കുട്ടിക്കളിക്കു കൂട്ടുനിന്നു ആ അമ്മ. നന്നേ ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചപ്പോഴും വീട്ടില്‍ ദാരിദ്യ്രം കൊടികുത്തിവാണപ്പോഴും മകന്റെ സ്വപ്നം മാത്രമായിരുന്നു അമ്മയുടെ നീക്കിയിരിപ്പ്.

കോലോത്തുംപാടത്തു പന്തുതട്ടികളിച്ച മകന്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞപ്പോഴും രാജ്യത്തെ മുന്നില്‍നിന്നും നയിച്ചപ്പോഴും ആ അമ്മയുടെ വിയര്‍പ്പുതുള്ളികളും ചരിത്രത്തോടലിഞ്ഞുചേര്‍ന്നിരുന്നു. കാലാഹിരണ്‍ എന്നും കറുത്തമുത്ത് എന്നും കായികലോകം വാഴ്ത്തിയ ഐ.എം. വിജയനിലെ കളിക്കാരനെ ആദ്യം കണ്െടത്തിയത് അമ്മ ഇന്നലെ അന്തരിച്ച കൊച്ചമ്മുവായിരുന്നു.

വിജയന്റെ 12-ാം വയസിലാണ് അച്ഛന്‍ മണി മരിക്കുന്നത്. പിന്നീട് വീട്ടുജോലികള്‍ ചെയ്താണ് കൊച്ചമ്മു വിജയനെയും സഹോദരന്‍ വിജുവിനെയും വളര്‍ത്തിയത്. പഠനത്തില്‍ അലസനായ മകനു കളിയോടാണ് ആവേശമെന്നു തിരിച്ചറിഞ്ഞ കൊച്ചമ്മു കോലോത്തുംപാടം എന്ന കളിക്കളം വിജയനു മുന്നില്‍ തുറന്നുകൊടുത്തു. മകന്റെ കളി നേരിട്ടുകാണാന്‍ പലതവണ കൊച്ചമ്മു രാജ്യത്തെ പല കളിക്കളങ്ങളിലും കാണിയായി. പ്രായമേറിയപ്പോഴും മകന്റെ കളിയുണ്െടങ്കില്‍ തൃശൂര്‍ കോര്‍പറേഷന്‍ സ്റേഡിയത്തില്‍ ആ അമ്മയെത്തും. മകന്‍ സിനിമയില്‍ താരമായപ്പോഴും മകനിലെ ഫുട്ബോള്‍ താരത്തെയാണ് ആ അമ്മ ഇഷ്ടപ്പെട്ടത്. വറുതിയുടെ കാലത്തുനിന്നും ജീവിതത്തിനു നിറംപകര്‍ന്നതും മകന്റെ ഫുട്ബോള്‍ ജീവിതംതന്നെ. അതുകൊണ്ടുതന്നെ അമ്മയ്ക്കും മകനും ഫുട്ബോള്‍ വായുവും അന്നവുമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.