ഇഷാന്തും ലങ്കന്‍ താരങ്ങളും ഉടക്കി
ഇഷാന്തും ലങ്കന്‍ താരങ്ങളും ഉടക്കി
Tuesday, September 1, 2015 12:07 AM IST
കൊളംബോ: ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റിന്റെ നാലാം ദിനം ഇന്ത്യയുടെ പേസര്‍ ഇഷാന്ത് ശര്‍മയും ശ്രീലങ്കന്‍ താരങ്ങളും തമ്മില്‍ വാക്കുതര്‍ക്കം. ഇന്ത്യയുടെ ഇന്നിംഗ്സിലെ അവസാന ഓവറിലാണ് പ്രശ്നങ്ങളുടെ തുടക്കം. ഇന്ത്യന്‍ ബാറ്റിംഗിനിടെ ശ്രീലങ്കന്‍ ബൌളര്‍ ധമിക പ്രസാദ് ഇഷാന്തിനെതിരേ തുടര്‍ച്ചയായി ബൌണ്‍സര്‍ എറിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ച്ചയായി രണ്ട് ബൌണ്‍സറുകള്‍ എറിഞ്ഞുകഴിഞ്ഞപ്പോള്‍ അമ്പയര്‍ ധമിക പ്രസാദിന് നിയമപരമായ മുന്നറിയിപ്പ് നല്‍കി. ഇനി ബൌണ്‍സര്‍ എറിഞ്ഞാല്‍ നോ ബോള്‍ വിളിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. അമ്പയറുടെ മുന്നറിയിപ്പ് അവഗണിച്ചും ധമിക പ്രസാദ് വീണ്ടും ബൌണ്‍സര്‍ എറിഞ്ഞു.

ലക്ഷ്യം ഇഷാന്തിനെ പ്രകോപിപ്പിക്കുക എന്നതായിരുന്നു. അമ്പയര്‍ നോബോള്‍ വിളിക്കുകയും ചെയ്തു. അടുത്ത പന്തില്‍ സിംഗിളെടുത്ത ഇഷാന്ത് റണ്ണിനായി ഓടുമ്പോള്‍ ധമികയുടെ സമീപത്തെത്തി തന്റെ ഹെല്‍മെറ്റില്‍ കൈകൊണ്ടടിച്ചുകൊണ്ട് അടുത്തതവണ തന്റെ തലയിലേക്ക് എറിയാന്‍ ആംഗ്യം കാട്ടി. ഈ സമയം ദിനേശ് ചണ്ഡിമലും ഇഷാന്തിനടുത്തെത്തിയതോടെ വാക്കുതര്‍ക്കം ആരംഭിച്ചു. അവസാന പന്തില്‍ അശ്വിന്‍ പുറത്തായതോടെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു.


എന്നാല്‍, അതിവേഗം പവലിയനിലേക്ക് ഓടിക്കയറുകയായിരുന്ന ഇഷാന്തിനു പിന്നാലെയെത്തിയ ധമിക വീണ്ടും എന്തൊക്കെയോ പുലമ്പി. എന്നാല്‍, ഒന്നും മിണ്ടാതെ പവലിയനിലേക്കു മടങ്ങിയ ഇഷാന്ത് പ്രകോപനങ്ങള്‍ക്കു മറുപടി നല്‍കിയത് പന്തു കൊണ്ടായിരുന്നു. ആദ്യം തരംഗയെ പുറത്താക്കിയ ഇഷാന്ത് ചണ്ഡിമല്‍ ക്രീസിലെത്തിയപ്പോള്‍ തുടര്‍ച്ചയായി ബൌണ്‍സറുകളെറിഞ്ഞു.

ഒടുവില്‍ ഇഷാന്തിന്റെ പന്തില്‍ സ്ളിപ്പില്‍ കോഹ്ലി പിടിച്ച് ചണ്ഡിമല്‍ പുറത്തായപ്പോള്‍ തന്റെ തലയിലടിച്ചാണ് ഇഷാന്ത് വിജയമാഘോഷിച്ചത്. ആദ്യ ഇന്നിംഗ്സില്‍ ഇഷാന്ത് തുടര്‍ച്ചയായി ബൌണ്‍സറുകള്‍ എറിഞ്ഞ് ഹെറാത്തിനെ പ്രകോപിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇഷാന്തും ഹെറാത്തും തമ്മിലും വാക്കുതര്‍ക്കമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.