കബഡി ലോകകപ്പ്: ഇന്ത്യക്ക് ഇരട്ടക്കിരീടം
കബഡി ലോകകപ്പ്: ഇന്ത്യക്ക് ഇരട്ടക്കിരീടം
Monday, December 22, 2014 11:24 PM IST
മുക്തസര്‍ (പഞ്ചാബ്): ലോകകപ്പ് കബഡിയില്‍ ഇന്ത്യക്ക് ഇരട്ടക്കിരീടം. പുരുഷ വിഭാഗത്തില്‍ പാക്കിസ്ഥാനെയും വനിതാ വിഭാഗത്തില്‍ ന്യൂസിലന്‍ഡിനെയും മലര്‍ത്തിയടിച്ചാണ് ഇന്ത്യ ലോകകപ്പ് കബഡി കിരീടം ചുണ്േടാടടുപ്പിച്ചത്. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം ലോകകിരീടമാണിത്. വനിതകളുടെ നാലാമത്തേതും.

ഗുരു ഗോവിന്ദ് സിംഗ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ പാക്കിസ്ഥാനെ 45-42നു ഇന്ത്യ കീഴടക്കി. അവസാന മൂന്നുമിനിറ്റുവരെ പാക്കിസ്ഥാന്‍ നാലു പോയിന്റിനു മുന്നിലായിരുന്നു. എന്നാല്‍, അവസാന രണ്ടു മിനിറ്റില്‍ ശക്തമായി തിരിച്ചടിച്ച ഇന്ത്യ 45-42നു വെന്നിക്കൊടി പാറിച്ചു. തുടര്‍ച്ചയായ നാലാം തവണയാണ് പാക്കിസ്ഥാനെ ഫൈനലില്‍ ഇന്ത്യ തകര്‍ക്കുന്നത്. വനിതകളുടെ കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ 36-27ന് ഇന്ത്യ കീഴടക്കി.

കഴിഞ്ഞ വര്‍ഷം ലുഥിയാനയില്‍ വച്ച് കിരീടം ഇന്ത്യക്ക് അടിയറവച്ചതിന്റെ ക്ഷീണമകറ്റാനാണ് പാക്കിസ്ഥാന്‍ കച്ചമുറുക്കിയത്. ഇന്ത്യ-പാക് പോരാട്ടത്തിന്റെ സര്‍വ ആവേശവും കണ്ട മത്സരത്തില്‍ റൈഡര്‍മാരായ സന്ദീപ് സിംഗ് സുരഖ്പുര്‍ 16ഉം സന്ദീപ് ലുധര്‍ 10ഉം പോയിന്റ് വീതം സ്വന്തമാക്കി. സ്റ്റോപ്പറായ യശ്വിന്ദര്‍ സിംഗ് യാഥ അഞ്ചും ഗോപി മൂന്നും പോയിന്റ് ഇന്ത്യന്‍ അക്കൌണ്ടിലെത്തിച്ചു. പാക്കിസ്ഥാനുവേണ്ടി റൈഡര്‍മാരായ ഷഫീഖ് അഹമ്മദ് ചിസ്ത്രി 15ഉം മുഹമ്മദ് ഇര്‍ഫാന്‍ 13ഉം അക്മല്‍ സജ്ജദ് ദൊഹാര്‍ ആറും പോയിന്റ് വീതം നേടി. സ്റ്റോപ്പറായ മുഷാറഫ് ജവീദ് ജനുജ നാലു പോയിന്റ് സ്വന്തമാക്കി.

വനിതാ വിഭാഗത്തില്‍ ഇന്ത്യക്കു കാര്യമായ വെല്ലുവിളി സൃഷ്ടിക്കാന്‍ ന്യൂസിലന്‍ഡിനായില്ല. തുടക്കം മുതല്‍ വ്യക്തമായ ആധിപത്യത്തോടെ മുന്നേറിയ ഇന്ത്യ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 18-14നു മുന്നിലായിരുന്നു. ഇന്ത്യക്കുവേണ്ടി റൈഡര്‍മാരായ പ്രിയങ്ക ദേവി, റാം ബതേരി എന്നിവര്‍ എട്ടു വീതവും സുഖ്വിന്ദര്‍ കൌര്‍ ഏഴു പോയിന്റും കരസ്ഥമാക്കി. ന്യൂസിലന്‍ഡിനുവേണ്ടി റൈഡര്‍ ലാനി പെരെസ് 12 പോയിന്റ് നേടി.


മികച്ച റൈഡര്‍മാരായി ഇന്ത്യയുടെ റാം ബതേരിയും പ്രിയങ്കയും തെരഞ്ഞെടുക്കപ്പെട്ടു. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സന്ദീപ് സുരഖ്പുരും പാക്കിസ്ഥാന്റെ ഷഫീഖ് അഹമ്മദ് ചിസ്ത്രിയും മികച്ച റൈഡര്‍മാര്‍ക്കുള്ള പുരസ്കാരം സ്വന്തമാക്കി.

പുരുഷവിഭാഗത്തില്‍ ഇംഗ്ളണ്ടിനെ 48-31നു കീഴടക്കിയ ഇറാനാണു മൂന്നാം സ്ഥാനം. ഇറാനെ 56-28നു കീഴടക്കിയാണ് പാക്കിസ്ഥാന്‍ ഫൈനലിലെത്തിയത്. ഇംഗ്ളണ്ടിനെ സെമിയില്‍ ഇന്ത്യ 54-33നും കീഴടക്കി. വനിതാ വിഭാഗത്തില്‍ ഡെന്മാര്‍ക്കിനെ 38-28നു മറികടന്ന് പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.

ഇനി ഇന്ത്യയിലേക്കില്ല

പാക് താലിബാന്‍ കൂട്ടക്കുരുതി നടത്തിയ വിദ്യാര്‍ഥികള്‍ക്കുവേണ്ടി മൌനപ്രാര്‍ഥന നടത്തിയശേഷമാണ് പാക് കളിക്കാര്‍ ഫൈനലിനു കളത്തിലെത്തിയത്. എന്നാല്‍, മത്സരത്തില്‍ ഇന്ത്യക്ക് അനുകൂലമായ തീരുമാനമാണ് റഫറി എടുത്തതെന്ന് ആരോപിച്ച് പാക് താരങ്ങള്‍ പ്രതിക്ഷേധിച്ചു. ഇന്ത്യയിലേക്ക് ഇനി കളിക്കാനില്ലെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. ഇന്ത്യക്കു കിരീടം നല്കാന്‍ മൂന്നു മിനിറ്റ് മുമ്പ് റഫറി മത്സരം അവസാനിപ്പിച്ചെന്നും പാക് കളിക്കാര്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.