സുവര്‍ണ മോഹവുമായി ഇന്ത്യന്‍ ഹോക്കി ടീം
Saturday, September 20, 2014 11:25 PM IST
ഇഞ്ചിയോണ്‍: ഒളിമ്പിക് മോഹവുമായി ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഏഷ്യന്‍ ഗെയിംസ് പോരിനൊരുങ്ങുന്നു. സ്വര്‍ണത്തിനൊപ്പം 2016 റിയോ ഒളിമ്പിക്സിനുള്ള ടിക്കറ്റും കരസ്ഥമാക്കാനാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ വിജയിക്കുന്ന ടീമിന് നേരിട്ട് ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കാമെന്നതിനാലാണിത്. ഗ്രൂപ്പ് ബിയില്‍ പാക്കിസ്ഥാന്‍, ഒമാന്‍, ചൈന, ശ്രീലങ്ക എന്നിവര്‍ക്കൊപ്പണാണ് ഇന്ത്യ. താരതമ്യേന ദുര്‍ബലരായ ശ്രീലങ്കയ്ക്കെതിരേ 21നാണ് ഇന്ത്യയുടെ ആദ്യ മത്സരം. 25നാണ് ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖമിറങ്ങുക. 2010 ഗെയിംസില്‍ പാക്കിസ്ഥാനായിരുന്നു ചാമ്പ്യന്മാര്‍.

പൂള്‍ എയില്‍ ചൈന, മലേഷ്യ, തായ്ലന്‍ഡ് എന്നിവയ്ക്കൊപ്പമാണ് ഇന്ത്യന്‍ വനിതകള്‍. 22ന് തായ്ലന്‍ഡിനെതിരേയാണ് വനിതകളുടെ ആദ്യ പോരാട്ടം. കഴിഞ്ഞ പ്രാവശ്യം ചൈനയായിരുന്നു സ്വര്‍ണം നേടിയത്.


പരിഷ്കരിച്ച നിയമങ്ങളുമായാണ് ഇപ്രാവശ്യം ഹോക്കി പോരാട്ടം അരങ്ങേറുക. രാജ്യാന്തര തലത്തില്‍ പുതിയ ഭേദഗതി ഉപയോഗിക്കുന്നത് ആദ്യമായി ഏഷ്യന്‍ ഗെയിംസിലാണ്. മത്സരദൈര്‍ഘ്യം 70 മിനിറ്റില്‍ നിന്ന് 60 മിനിറ്റായി കുറച്ചു. നേരത്തേ 35 മിനിറ്റുകളുടെ രണ്ടു പകുതികളായായിരുന്നു മത്സരം. അതിനും മാറ്റംവരുത്തി. 15 മിനിറ്റിന്റെ നാലു പകുതികളായാണ് ഇനി മത്സരം. പെനാല്‍റ്റി കോര്‍ണര്‍ അനുവദിച്ചാല്‍ 40 സെക്കന്‍ഡ് ടൈംഔട്ടും ഇനിമുതല്‍ ഉണ്ടാകും. 60 മിനിറ്റില്‍ത്തന്നെ മത്സരം അവസാനിപ്പിക്കാനാണ് പെനാല്‍റ്റി കോര്‍ണറിനൊപ്പം അധികസമയം അനുവദിക്കുന്നത്. ഇത്രയും പരിഷ്കാരങ്ങളുമായാണ് ഏഷ്യന്‍ ഗെയിംസ് ഹോക്കി നടക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.