ഓഹരി അവലോകം / സോണിയ ഭാനു
നിഫ്റ്റി സൂചിക 10,000 പോയിന്റിനെ ഉറ്റുനോക്കുന്നു. ധനകാര്യസ്ഥാപനങ്ങളുടെ സാന്നിധ്യവും സാന്പത്തികമേഖലയിലെ ഉണർവും വാർഷിക ചില്ലറവിലയിലെ റിക്കാർഡ് ഇടിവും നിക്ഷേപകർക്ക് പ്രതീക്ഷ പകരുന്നു. ആർബിഐ അടുത്ത യോഗത്തിൽ പലിശനിരക്കിൽ കുറവ് പ്രഖ്യാപിക്കുമെന്ന നിഗമനങ്ങൾ വരുംദിനങ്ങളിൽ നിഫ്റ്റിയെ അഞ്ചക്കത്തിലേക്കു കൈപിടിച്ചുയർത്താം. ബോംബെ സെൻസെക്സ് 32,000 പോയിന്റിന്റെ നിറവിലാണ്.
സെൻസെക്സും നിഫ്റ്റിയും രണ്ടു ശതമാനം പ്രതിവാര നേട്ടത്തിലാണ്. അമേരിക്കൻ ഓഹരിവിപണിയിലെ റിക്കാർഡ് കുതിപ്പും ഏഷ്യൻ മാർക്കറ്റുകളിലെ ഉണർവും വരുംദിനങ്ങളിലും ഇന്ത്യൻ വിപണിക്ക് ഉൗർജം സമ്മാനിക്കാം. ക്രൂഡ് ഓയിൽ വില ഉയർന്നുതുടങ്ങിയതും വിദേശ മാർക്കറ്റുകൾക്ക് അനുകൂലമാണ്.
ഇന്ത്യൻ ഓഹരിവിപണി മാർച്ചിനു ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാരനേട്ടത്തിന്റെ തിളക്കത്തിലാണ്. 220 പോയിന്റ് ഉയർന്ന നിഫ്റ്റി 9,886ലാണ് വാരാന്ത്യം. നിഫ്റ്റി 9,646ൽനിന്ന് 9,914 വരെ മുന്നേറി. റിക്കാർഡ് നിലയാണിത്. ഈ വാരം ആദ്യതടസം 9,984 പോയിന്റിലാണ്. വാരത്തിന്റെ ആദ്യപകുതിയിൽതന്നെ ഈ പ്രതിരോധം തടസം ഭേദിച്ചാൽ സൂചിക 10,083ലേക്കും ഓഗസ്റ്റിൽ 10,252ലേക്കും ചുവടുവയ്ക്കാം. ലാഭമെടുപ്പിനു നീക്കം നടന്നാൽ 9,716ൽ ആദ്യതാങ്ങുണ്ട്. ഈ അവസരത്തിൽ ശക്തമായ ഒരു പ്രോഫിറ്റ് ബുക്കിംഗിന് ഫണ്ടുകൾ നീക്കം നടത്തിയാൽ 9,547-9,448ലേക്ക് സാങ്കേതിക പരീക്ഷണം നടത്താം.
നിഫ്റ്റി സൂചിക അതിന്റെ 21, 50 ദിവസങ്ങളിലെ ശരാശരിയേക്കാൾ ഏറെ മുകളിലാണ്. ഡെയ്ലി, വീക്ക്ലി ചാർട്ടുകളിൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ ബോട്ടാണ്. അതേസമയം പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷാണ്.
ബോംബെ സൂചിക 31,471ൽനിന്ന് 32,000ലെ നിണായക പ്രതിരോധം ഭേദിച്ച് 32,109 വരെ ഉയർന്നു. വ്യാപാരാന്ത്യം സൂചിക 32,020 പോയിന്റിലാണ്. ഈ വാരം ആദ്യ തടസം 32,262ലാണ്. ഇത് മറികടക്കാനായാൽ 32,504ലേക്കും അവിടെനിന്ന് 32,900ലേക്കും നീങ്ങാം. വിപണിയുടെ താങ്ങ് 31,624ലാണ്. ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 31,228-30,986 വരെ തിരുത്തൽ തുടരാം.
ഓയിൽ ആൻഡ് ഗ്യാസ്, ടെക്നോളജി, ബാങ്കിംഗ്, പവർ, സ്റ്റീൽ, ഓട്ടോമൊബൈൽ, കാപ്പിറ്റൽ ഗുഡ്സ്, ഹെൽത്ത്കെയർ, എഫ്എംസിജി വിഭാഗങ്ങളിൽ നിക്ഷേപതാത്പര്യം ഉയർന്നു. റിയാലിറ്റി, കണ്സ്യൂമർ ഗുഡ്സ് വിഭാഗങ്ങൾക്ക് തളർച്ച. മുൻ നിരയിലെ 31 ഓഹരികളിൽ 27 എണ്ണത്തിന്റെ നിരക്ക് ഉയർന്നപ്പോൾ നാല് ഓഹരികൾക്ക് തളർച്ച നേരിട്ടു.
ബിഎസ്ഇയിൽ ഇടപാടുകളുടെ വ്യാപ്തിയിൽ കുതിച്ചുചാട്ടം. പോയവാരം 26,550.34 കോടി രൂപയുടെ ഇടപാടുകൾ നടന്നു. തൊട്ടു മുൻവാരം ഇത് 17,400 കോടി മാത്രമായിരുന്നു.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യത്തിൽ ചാഞ്ചാട്ടം. 64.57ൽനിന്ന് ഒരു മാസത്തിനിടയിലെ മികച്ച നിലവാരമായ 64.26 വരെ നീങ്ങി. രൂപയ്ക്ക് 64.62ൽ പ്രതിരോധവും 63.91ൽ താങ്ങുമുണ്ട്. വിദേശ ഓപ്പറേറ്റർമാർ 1459.86 കോടി രൂപ നിക്ഷേപിച്ചു.
മൊത്തവിലക്കയറ്റം ജൂണിൽ 0.9 ശതമാനമായി താഴ്ന്നു. കാലവർഷം ഉത്തരേന്ത്യയിൽ സജീവമായത് കാർഷികോത്പാദനം ഉയർത്തുമെന്നത് പണപ്പെരുപ്പം പിടിച്ചുനിർത്താൻ വരുംമാസങ്ങളിലും ഉപകരിക്കും. ഓഗസ്റ്റ് രണ്ടിനാണ് റിസർവ് ബാങ്കിന്റെ വായ്പാ അവലോകനം. പലിശ കുറച്ചാൽ സെൻസെക്സിന് 34,000ലേക്കുള്ള ദൂരം വിരലിലെണ്ണാവുന്ന ദിനങ്ങളായി മാറും. ഏഷ്യൻ ഓഹരി ഇൻഡക്സുകൾ മികവിലാണ്. ചൈന, ഹോങ്കോംഗ്, കൊറിയ, ജപ്പാൻ എന്നിവ നേട്ടത്തിലാണ്. യൂറോപ്യൻ ഇൻഡക്സുകൾ എല്ലാംതന്നെ വാരാന്ത്യം നഷ്ടത്തിലാണ്. യൂറോപ്യൻ നിക്ഷേപകർ കോർപറേറ്റ് മേഖലയിൽനിന്നുള്ള പ്രവർത്തന റിപ്പോർട്ടുകളെ ഉറ്റുനോക്കുകയാണ്. അതേസമയം കോർപറേറ്റ് റിപ്പോർട്ടുകളുടെ മികവിൽ അമേരിക്കയിൽ എസ് ആൻഡ് പി ഇൻഡക്സ് റിക്കാർഡ് നിലവാരത്തിലാണ്. ഡൗ ജോണ്സ്, നാസ്ഡാക് സൂചികയും മികവിലാണ്.
ക്രൂഡ് ഓയിൽ ബാരലിന് അഞ്ചു ശതമാനം ഉയർന്ന് 46.54 ഡോളറായി. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ എണ്ണവില വീണ്ടും ഉയരാം. ഡോളറിലെ ചാഞ്ചാട്ടം വാരാന്ത്യം സ്വർണവില ഉയർത്തിയെങ്കിലും സാങ്കേതികമായി വിപണി ദുർബലമാണ്. 1212 ഡോളറിൽനിന്ന് 1228 വരെ മുന്നേറിയ വിപണിക്കു മുന്നിൽ 1238 ഡോളറിൽ തടസമുണ്ട്. 1204 ഡോളറിലെ സപ്പോർട്ട് നഷ്ടമായാൽ സ്വർണം 1181-1174 ഡോളറിലേക്കു തിരിയാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.