ഇന്ധനത്തിനു സ്വൈപ്പിംഗ്; സർവീസ് ചാർജ് കുറയ്ക്കാൻ സമ്മതിച്ചെന്നു പമ്പുടമകൾ
ഇന്ധനത്തിനു സ്വൈപ്പിംഗ്; സർവീസ് ചാർജ് കുറയ്ക്കാൻ സമ്മതിച്ചെന്നു പമ്പുടമകൾ
Wednesday, December 7, 2016 1:29 PM IST
കൊച്ചി: എടിഎം കാർഡ് സ്വൈപ്പ് ചെയ്തു ഇന്ധനം വാങ്ങുമ്പോഴുള്ള സർവീസ് ചാർജ് കുറയ്ക്കാൻ ബാങ്കുകൾ സമ്മതിച്ചെന്നു പമ്പുടമകൾ. വിവിധ ബാങ്കുകളുടെ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ഉറപ്പു ലഭിച്ചതെന്നു ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് വൈസ് പ്രസിഡന്റ് ശബരിനാഥ് പറഞ്ഞു.

പെട്രോൾ പമ്പുകളിൽ സ്വൈപ്പിംഗ് മെഷീൻ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയാൽ ഡെബിറ്റ് കാർഡുകൾക്കു പത്തു രൂപ മിനിമം സർവീസ് ചാർജായി ഇപ്പോൾ ഈടാക്കുന്നുണ്ട്. എടിഎം കാർഡിന്റെയും സ്വൈപ്പിംഗ് മെഷീനിന്റെയും വ്യത്യാസങ്ങൾക്കനുസരിച്ചു സർവീസ് ചാർജിലും മാറ്റമുണ്ടാകും.

കറൻസി റദ്ദാക്കലിനു പിന്നാലെ ജനങ്ങൾ ഡിജിറ്റൽ ബാങ്കിംഗിനു കൂടുതൽ മുൻഗണന നൽകിത്തുടങ്ങിയതിനു പിന്നാലെയാണു ബാങ്കുകൾ അധികമായി സർവീസ് ചാർജ് ഈടാക്കുന്നുവെന്ന ആരോപണം ഉയർന്നത്. കാർഡ് സ്വൈപ്പ് ചെയ്ത് ഇന്ധനമടിക്കുമ്പോൾ അധിക ചാർജ് ഈടാക്കുന്നുവെന്ന പ്രചാരണത്തിൽ യാഥാർഥ്യമില്ലെന്നാണു പമ്പുടമകളുടെ വാദം. കാർഡ് സ്വൈപ്പ് ചെയ്ത് പെട്രോൾ അടിക്കുന്നവരുടെ എണ്ണം കുറവായിരുന്നപ്പോൾ നിലവിൽ വന്നതാണു മിനിമം പത്തു രൂപ സർവീസ് ചാർജ്. എന്നാൽ, കറൻസി പിൻവലിക്കലിനു പിന്നാലെ ഇന്ധനം വാങ്ങാൻ സ്വൈപ്പിംഗ് സംവിധാനം പ്രയോജനപ്പെടുത്തന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണു സർവീസ് ചാർജ് കുറയ്ക്കാൻ ബാങ്കുകൾ ആലോചിക്കുന്നതെന്നു പമ്പുടമകൾ പറയുന്നു. എന്നാൽ, ബാങ്കുകളുടെ ഭാഗത്തുനിന്ന് ഇനിയും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.