റിസർവ് ബാങ്ക് പലിശനിരക്ക് കുറച്ചേക്കും
റിസർവ് ബാങ്ക് പലിശനിരക്ക് കുറച്ചേക്കും
Saturday, December 3, 2016 2:49 PM IST
മുംബൈ: ബുധനാഴ്ച റിസർവ് ബാങ്ക് അടിസ്‌ഥാന പലിശനിരക്കു കുറച്ചേക്കും. റീപോ നിരക്ക് 6.25 ശതമാനത്തിൽനിന്ന് ആറു ശതമാനത്തിലേക്കും കുറയ്ക്കുമെന്നാണു പ്രതീക്ഷ. ചിലർ അര ശതമാനം കുറയ്ക്കൽ പ്രതീക്ഷിക്കുന്നുണ്ട്.

കറൻസി റദ്ദാക്കലിനു ശേഷമുള്ള ആദ്യത്തെ പണനയ പ്രഖ്യാപനമാണ് ബുധനാഴ്ചത്തേത്. മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) രൂപവത്കരിച്ചിട്ടു രണ്ടാമത്തേതും. ഒക്ടോബറിലെ ആദ്യയോഗത്തിലും റീപോ നിരക്ക് കാൽ ശതമാനം കുറച്ചിരുന്നു.

കറൻസി പിൻവലിച്ചശേഷം ബാങ്കുകളിൽ 11 ലക്ഷത്തോളം കോടി രൂപയുടെ അധികനിക്ഷേപം എത്തി. ഇതു ബാങ്കുകൾക്കു ചെറുതല്ലാത്ത സാമ്പത്തികഭാരം സൃഷ്‌ടിച്ചു. കുറഞ്ഞതു നാലു ശതമാനം പലിശ നിക്ഷേപത്തിനു നൽകേണ്ടതുണ്ട്.

നിക്ഷേപത്തിൽ ഒരു ഭാഗം റിസർവ് ബാങ്കിൽനിന്നു റിവേഴ്സ് റീപോ സംവിധാനത്തിലൂടെ കടപ്പത്രം വാങ്ങാൻ ഉപയോഗിച്ചു. റിസർവ് ബാങ്കിൽ ആറു ലക്ഷം കോടിയിൽ താഴെ രൂപയ്ക്കുള്ള കടപ്പത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. തന്മൂലം സെപ്റ്റംബർ 16നും നവംബർ 11നും ഇടയ്ക്കു ലഭിച്ച അധികനിക്ഷേപം കരുതൽ പണ അനുപാതം (സിആർആർ) ആയി അടയ്ക്കാൻ നിർദേശിച്ചു. ഇതിനു പലിശയില്ലാത്തതിനാൽ ബാങ്കുകൾക്കു നഷ്‌ടമാണ്. ഇപ്പോൾ മാർക്കറ്റ് സ്റ്റെബിലൈസേഷൻ സ്കീം (എംഎസ്എസ്) പ്രകാരം ആറു ലക്ഷം കോടി രൂപയുടെ ബോണ്ടുകൂടി ഇറക്കാൻ തീരുമാനമായി. ഇത് 5.5 ശതമാനം പലിശ നൽകും.


അമിത നിക്ഷേപം വന്ന സാഹചര്യത്തിൽ എസ്ബിഐയും മറ്റും നിക്ഷേപ പലിശ അല്പം കുറച്ചിരുന്നു. വായ്പാ പലിശ കുറയ്ക്കാൻ ആലോചന തുടങ്ങിയിട്ടില്ല.

കറൻസി പിൻവലിക്കലിന്റെ ഒരു ഫലമായി പറയുന്നത് പലിശ കുറയലാണ്. എന്നാൽ, അത് എങ്ങനെയെന്നു വ്യക്‌തമാ യിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.