എയർ ഇന്ത്യ എക്സ്പ്രസിന് ആറു മാസംകൊണ്ടു 415 കോടി ലാഭം
എയർ ഇന്ത്യ എക്സ്പ്രസിന് ആറു മാസംകൊണ്ടു 415 കോടി ലാഭം
Wednesday, November 30, 2016 1:12 PM IST
നെടുമ്പാശേരി: എയർ ഇന്ത്യ എക്സ്പ്രസ് സെപ്റ്റംബർ 30ന് അവസാനിച്ച 2016–2017 സാമ്പത്തിക വർഷത്തെ ആദ്യത്തെ ആറു മാസം 415 കോടി രൂപ ലാഭം ഉണ്ടാക്കി. നവംബർ 29നു നടന്ന ഡയറക്ടർ ബോർഡ് യോഗമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ കാലയളവിൽ വരുമാനം 18 ശതമാനവും വിമാനസർവീസുകൾ 21 ശതമാനവും വർധിച്ചു. 1.64 മില്യൻ യാത്രക്കാർ എയർ ഇന്ത്യ എക്സ്പ്രസ് വഴി സഞ്ചരിച്ചിട്ടുണ്ട്. ആറു മാസത്തെ വരുമാനം 1897 കോടി രൂപയാണ്.

മുൻവർഷം ഈ കാലയളവിൽ 1609 കോടി രൂപയായിരുന്നു വരുമാനം. ഈ കാലയളവിൽ ഡൽഹിയിൽനിന്നു ദുബായ്, അബുദാബി, മുംബൈയിൽനിന്നു ഷാർജ, ദുബായ്, ട്രിച്ചിയിൽനിന്നു ഷാർജ, കൊച്ചിയിൽനിന്നു ദമാം, ചണ്ഡിഗഡിൽനിന്നു ഷാർജ എന്നീ സർവീസുകൾ പുതുതായി ആരംഭിച്ചു. ഡിസംബർ രണ്ടു മുതൽ കോഴിക്കോടുനിന്നു റിയാദ് സർവീസ് ആരംഭിക്കും. നിലവിൽ 15 വിദേശ വിമാനത്താവളങ്ങളിലേക്കും 14 ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.