സൗദി അറേബ്യ 1.16 ലക്ഷം കോടി കടമെടുക്കുന്നു
സൗദി അറേബ്യ 1.16 ലക്ഷം കോടി കടമെടുക്കുന്നു
Wednesday, October 19, 2016 11:55 AM IST
റിയാദ്: സൗദി അറേബ്യ 1.16 ലക്ഷം കോടി രൂപയുടെ (1750 കോടി ഡോളർ) കടപ്പത്രം ഇറക്കുന്നു. എണ്ണവിലത്തകർച്ചയെത്തുടർന്നുള്ള പ്രതിസന്ധി മറികടക്കാനാണിത്.

അഞ്ചുവർഷ കാലാവധിയുള്ളതാകും കടപ്പത്രം. ഇതേ കാലാവധിയുള്ള യുഎസ് ഗവൺമെന്റ് കടപ്പത്രത്തേക്കാൾ 1.4 ശതമാനം അധിക പലിശ നല്കും. ഖത്തർ ഈയിടെ ഇറക്കിയ കടപ്പത്രത്തിനു നൽകിയതിലും 0.4 ശതമാനം കൂടുതലാണു സൗദി നൽകുന്നത്.

ഏതെങ്കിലും വികസ്വരരാജ്യം നടത്തുന്ന ഏറ്റവും വലിയ കടമെടുപ്പാകും ഇത്. അർജന്റീന ഏപ്രിലിൽ ഇറക്കിയ 1650 കോടി ഡോളർ കടപ്പത്രമായിരുന്നു ഇതുവരെ റിക്കാർഡ്. ഇതാദ്യമായാണു സൗദി അറേബ്യ രാജ്യാന്തര വിപണിയിൽ കടപ്പത്രം ഇറക്കുന്നത്. കഴിഞ്ഞവർഷം സൗദി ബജറ്റ് കമ്മി 9700 കോടി ഡോളർ (6.45 ലക്ഷം കോടി രൂപ) ആയിരുന്നു. രാജ്യത്തിന്റെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം)യുടെ 15 ശതമാനത്തിലേറെ വരുമിത്. ഇന്ത്യ ഇക്കൊല്ലം ജിഡിപിയുടെ 3.5 ശതമാനമാണ് കമ്മി ഉദ്ദേശിക്കുന്നത്.


ഇക്കൊല്ലം ഖത്തർ 900 കോടി ഡോളറും അബുദാബി 500 കോടി ഡോളറും ഒമാൻ 450 കോടി ഡോളറും കടപ്പത്രമിറക്കി വാങ്ങിയിട്ടുണ്ട്.

സൗദി അറേബ്യൻ ഗവൺമെന്റിന് ഓഗസ്റ്റ് അവസാനമുള്ള കടം 7300 കോടി ഡോളറാണ്. ഇതിൽ 6300 കോടി ഡോളരും ആഭ്യന്തര കടമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.