എസാർ ഓയിൽ ഇനി റഷ്യയുടേത്
എസാർ ഓയിൽ ഇനി റഷ്യയുടേത്
Saturday, October 15, 2016 11:41 AM IST
പനാജി: രാജ്യത്തെ സ്വകാര്യമേഖലയിലെ രണ്ടാമത്തെ വലിയ പെട്രോളിയം കമ്പനി റഷ്യയുടേതായി. എസാർ ഗ്രൂപ്പിന്റെ എസാർ ഓയിൽ റഷ്യൻ സർക്കാർ കമ്പനിയായ റോസ്നെഫ്റ്റും പങ്കാളികളും ചേർന്നു വാങ്ങി. 86,100 കോടി രൂപയ്ക്കാണ് റൂയിയ സഹോദരന്മാർ രണ്ടു ദശകംകൊണ്ടു കെട്ടിപ്പടുത്ത പെട്രോളിയം കമ്പനിയും ആസ്തികളും റഷ്യക്കാർ നേടിയത്.

ഗുജറാത്തിലെ എണ്ണശുദ്ധീകരണശാല, തുറമുഖം, രാജ്യത്തെ എസാർ പെട്രോൾ ബങ്കുകൾ, ഒരു താപവൈദ്യുതനിലയം എന്നിവ ഇനി റഷ്യൻ കമ്പനിയുടേതായിരിക്കും. എസാർ ഓയിലിന്റെയും തുറമുഖത്തിന്റെയും 750 കോടി ഡോളർ (49,875 കോടിരൂപ) കടവും, ഇറാനിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങിയതിന്റെ കുടിശിക 300 കോടി ഡോളറും (19,950 കോടിരൂപ) പുതിയ ഉടമകൾ വീട്ടണം. ഗുജറാത്തിലെ വാൾഡിനറിൽ 4.05 ലക്ഷം ടൺ ബാരൽ പ്രതിദിനം ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് എസാർ ഓയിലിന്റെ റിഫൈനറി.


1300 കോടി ഡോളറിലധികം (88,000 കോടിരൂപ) കടബാധ്യതയിൽ ഞെരുങ്ങിയ എസാർ ഗ്രൂപ്പിന് പെട്രോളിയം കച്ചവടം വിറ്റൊഴിഞ്ഞതോടെ കടത്തിന്റെ സിംഹഭാഗവും വീട്ടാം എന്നായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെയും സാന്നിധ്യത്തിലാണ് വില്പന പരസ്യപ്പെടുത്തിയത്. എസാർ ഓയിലിൽ 49 ശതമാനം മാത്രം വിൽക്കാൻ ആഗ്രഹിച്ച ശശി റൂയിയയും സഹോദരന്മാരും ഒടുവിൽ മുഴുവൻ വിൽക്കാൻ നിർബന്ധിതരായി. ഇന്ത്യയിലെ എണ്ണശുദ്ധീകരണശേഷിയുടെ ഒൻപതു ശതമാനമാണ് എസാർ ഓയിലിനുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.