കാത്തലിക് സിറിയൻ ബാങ്കിൽ 130 കോടിയുടെ നിക്ഷേപത്തിന് ഏഴു കമ്പനികൾ
കാത്തലിക് സിറിയൻ ബാങ്കിൽ 130 കോടിയുടെ  നിക്ഷേപത്തിന് ഏഴു കമ്പനികൾ
Tuesday, September 27, 2016 10:45 AM IST
സ്വന്തം ലേഖകൻ

തൃശൂർ: കാത്തലിക് സിറിയൻ ബാങ്കിൽ 130 കോടി രൂപയുടെ ഓഹരി നിക്ഷേപം നടത്താൻ ഏഴു കമ്പനികൾ രംഗത്ത്. റിലയൻസ് കാപ്പിറ്റൽ, എച്ച്ഡിഎഫ്സി സ്റ്റാൻഡേർഡ് ലൈഫ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ്, ബജാജ് അലയൻസ്, ഭാരതി ലൈഫ് ഇൻഷ്വറൻസ്, ടൈംസ് ഓഫ് ഇന്ത്യ പത്രമുടമകളായ ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനി, ഡെൽവീസ് ടോക്കിയോ ലൈഫ് ഇൻഷ്വറൻസ് എന്നീ കമ്പനികളാണു തൃശൂർ ആസ്‌ഥാനമായുള്ള കാത്തലിക് സിറിയൻ ബാങ്കിന്റെ ഓഹരികൾ വാങ്ങുന്നത്.

റിലയൻസ് കാപ്പിറ്റൽ 42.3 ലക്ഷം ഓഹരികൾ വാങ്ങും. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ നൂറു മുതൽ 120 വരെ രൂപയ്ക്കു വിൽക്കാമെന്നു ബാങ്കിന്റെ ഓഹരിയുടമകളുടെ കഴിഞ്ഞയാഴ്ച നടന്ന വാർഷിക പൊതുയോഗം തീരുമാനിച്ചിരുന്നു.


പുതിയ നിക്ഷേപം കൂടി എത്തുന്നതോടെ ബാങ്കിന്റെ മൂലധന പര്യാപ്തത 12 ശതമാനമാകും. ഇപ്പോഴത് 10.25 ശതമാനമാണ്. 9.62 ശതമാനം വേണമെന്നാണു റിസർവ് ബാങ്ക് അനുശാസിക്കുന്നത്. വായ്പ നൽകുന്നതിനു ബാങ്ക് ആനുപാതികമായി സൂക്ഷിക്കേണ്ട കരുതൽധനത്തിന്റെ തോതാണിത്. പുതിയ നിക്ഷേപം കൂടി ബാങ്കിൽ എത്തുന്നതോടെ 1,500 കോടി രൂപ കൂടുതലായി വായ്പ നല്കാനുള്ള ശേഷി ബാങ്കിനു കൈവരും. കഴിഞ്ഞ വർഷം മുൻഗണനാ ഓഹരികളിലൂടെ ബാങ്ക് 113.7 കോടി രൂപ സമാഹരിച്ചിരുന്നു.

നിലവിലുള്ള ഓഹരിയുടെ അഞ്ചു ശതമാനത്തിലേറെ ആർക്കും നൽകില്ലെന്ന ഉപാധിയോടെ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതിയോടെയാണു പുതിയ ഓഹരി ഇടപാടുകൾ നടക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.