ഡോളറും ഓഹരികളും കയറി; സ്വർണം താണു
ഡോളറും ഓഹരികളും കയറി; സ്വർണം താണു
Monday, June 20, 2016 11:48 AM IST
മുംബൈ: റിസർവ് ബാങ്ക് ഗവർണർ ഡോ.രഘുറാം രാജൻ തുടരില്ല എന്ന പ്രഖ്യാപനം വിദേശനാണ്യവിപണിയിൽ രൂപയ്ക്ക് ഇടിവുണ്ടാക്കി. ഡോളർ രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയായ 67.31 രൂപയിലെത്തി. ഡോളറിന് 23 പൈസ കൂടി.

കമ്പോളം തുടക്കത്തിൽ 67.70 രൂപവരെ എത്തിയിട്ടാണു തിരിച്ചുകയറിയത്. അതേസമയം ഓഹരിവിപണി തുടക്കത്തിൽ 200 പോയിന്റ് താണെങ്കിലും പിന്നീടു തിരിച്ചുകയറി. ഒടുവിൽ 241 പോയിന്റ് ഉയർച്ചയിൽ 26,866.92 ൽ സെൻസെക്സ് ക്ലോസ്ചെയ്തു. നിഫ്റ്റി 68.3 പോയിന്റ് കൂടി 8238.5ൽ ക്ലോസ്ചെയ്തു. പൊതുമേഖലാ സ്‌ഥാപനങ്ങൾ ഓഹരികൾ വൻതോതിൽ വാങ്ങിയതായി റിപ്പോർട്ടുണ്ട്.

സുപ്രധാന മേഖലകളിൽ വിദേശനിക്ഷേപപരിധി കൂട്ടിയതും വിദേശനിക്ഷേപ അനുമതി ഓട്ടോമാറ്റിക് ആക്കിയതും അടക്കമുള്ള പ്രഖ്യാപനങ്ങളും ബ്രെക്സിറ്റ് (ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു മാറുന്നത്) ഭീതി അകന്നതും കമ്പോളത്തെ സഹായിച്ചു. മറ്റ് ഏഷ്യൻ യൂറോപ്യൻ കമ്പോളസൂചികകൾ മൂന്നുശതമാനത്തിലേറെ കയറി. ഇന്ത്യയിൽ ഒരുശതമാനത്തിൽ താഴെയാണു കയറ്റം. യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന അഭിപ്രായത്തിനാണു പുതിയ സർവേകളിൽ മുൻതൂക്കം. ഇതോടെ സ്വർണവില താണു. ഔൺസിന് 1299 ഡോളറിൽനിന്ന് 1288 ഡോളറിലേക്ക് വില താണു.


ക്രൂഡ് ഓയിൽ വില കൂടി. ബ്രെന്റ് ഇനം വീപ്പയ്ക്ക് 50.08 ഡോളറിലെത്തി.

ബ്രിട്ടീഷ് പൗണ്ടും യൂറോയും ഇന്നലെ വലിയ നേട്ടമുണ്ടാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.