ചൈനയിൽനിന്നുള്ള പാലുത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു
Monday, April 25, 2016 12:18 PM IST
ന്യൂഡൽഹി: ചൈനയിൽനിന്നുള്ള പാലിന്റെയും പാലുത്പന്നങ്ങളുടെയും ഇറക്കുമതി ഇന്ത്യ നിരോധിച്ചു. നിലവാരമില്ലെന്നു കണ്ടെത്തിയ ചില മൊബൈൽ ഫോണുകളും മറ്റു ചില വസ്തുക്കളും നിരോധിച്ചിട്ടുണ്ട്. വാണിജ്യമന്ത്രി നിർമല സീതാരാമൻ ഇന്നലെ ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. സ്വീകാര്യമായ നിലവാരത്തിലുള്ളതല്ലാത്തതിനാലാണ് പാലും പാലുത്പന്നങ്ങളും നിരോധിച്ചിരിക്കുന്നത്.

ഇന്റർനാഷണൽ മൊബൈൽ സ്റ്റേഷൻ എക്വിപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പർ ഇല്ലാത്തതിനാലും സുരക്ഷാ സംവിധാനം ഇല്ലാത്തതിനാലുമാണ് ചില മൊബൈൽ ഫോണുകൾ നിരോധിച്ചത്. ചൈനയിൽനിന്നുള്ള സ്റ്റീൽ ഉത്പന്നങ്ങളും നിരോധിച്ചവയിൽ ഉൾപ്പെടും.

ലോകവ്യാപാര കരാർ നിലനിൽക്കുന്നതിനാൽ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഇറക്കുമതി നിരോധിക്കാൻ കഴിയില്ലെന്ന് അവർ സഭയിൽ അറിയിച്ചു.

ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 3.24 ലക്ഷം കോടിയാണ്. ഇരു രാജ്യങ്ങളുടെയും ചേർത്തുള്ള കമ്മി 6.51 ലക്ഷം കോടി രൂപയാണ്. 2015 ഏപ്രിൽ മുതൽ 2016 ഫെബ്രുവരി വരെയുള്ള കണക്കാണിത്.

ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കുന്ന പല വസ്തുക്കളുമാണ് ചൈന ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. ഇതാണ് ഇന്ത്യയുടെ നഷ്‌ടത്തിന് ആധാരം. എന്നാൽ, അവശ്യവസ്തുക്കൾ മാത്രമേ ഇന്ത്യ ചൈനയിലേക്ക് കയറ്റി അയയ്ക്കാറുള്ളൂ.


<ആ>എല്ലാ ഇറക്കുമതിയും നിരോധിക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: ചൈനയിൽനിന്നുള്ള ബ്ലാങ്കെറ്റ് ഇറക്കുമതി നിരോധിക്കണമെന്ന് ലോക്സഭയിൽ എംപിമാർ ആവശ്യപ്പെട്ടു. ചൈനയിൽനിന്നുള്ള ഇറക്കുമതി മൂലം രാജ്യത്തെ ചെറുകിട വ്യവസായങ്ങൾ പ്രതിസന്ധിയിലാകുന്നതു മുന്നിൽക്കണ്ടാണ് ഇറക്കുമതി നിരോധിക്കണമെന്ന ആവശ്യവുമായി എംപിമാർ രംഗത്തെത്തിയത്.

ചോദ്യോത്തരവേളയിൽ രാജ്യത്തിന്റെ വ്യാപാരക്കമ്മി ചൂണ്ടിക്കാട്ടിയാണ് ബിജെപി എംപി ഡോ. ഭോല സിംഗ് ഇറക്കുമതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ചൈനയിൽനിന്നുള്ള ഇറക്കുമതി പൂർണമായും നിരോധിക്കുകയാണെങ്കിൽ ആഭ്യന്തര മാർക്കറ്റുകൾക്കും ചെറുകിട കമ്പനികൾക്കും അത് വലിയ സഹായമാകുമെന്നും എംപി പറഞ്ഞു.

എന്നാൽ, വ്യാപാരക്കരാർ നിലനിൽക്കുന്ന സാഹചര്യത്തിൽ പൂർണമായ ഇറക്കുമതി നിരോധനം സാധ്യമല്ലെന്ന് വാണിജ്യ മന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.