പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നു ക്രഡായി
Wednesday, November 25, 2015 11:24 PM IST
തിരുവനന്തപുരം: വന്‍കിട കെട്ടിടങ്ങളുടെയും ഫ്ളാറ്റുകളുടെയും സുരക്ഷ അനുമതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുത്തില്ലെങ്കില്‍ പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടി വരുമെന്നു കെട്ടിട നിര്‍മാതാക്കളുടെ സംഘടനയായ ക്രഡായി.

കേരള ബില്‍ഡിംഗ് റൂളില്‍ പറയുന്ന പ്രകാരം അനുമതി വാങ്ങിയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത്. എന്നാല്‍, ഈ ഫ്ളാറ്റുകള്‍ക്ക് അവസാന അനുമതി നല്‍കാതെ പുതിയ നിബന്ധനകള്‍ വയ്ക്കുകയാണ്. ജേക്കബ് തോമസ് സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ തങ്ങളെ ബലിയാടാക്കുകയായിരുന്നു എന്ന് ക്രഡായി ദേശീയ വൈസ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

നിര്‍മാണം പൂര്‍ത്തിയാക്കിയ ആറായിരം കോടിയുടെ പദ്ധതികളാണ് ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടക്കുന്നത്. 15,000 കോടി രൂപയുടെ പദ്ധതികളാണ് സ്തംഭനത്തിലേക്ക് നീങ്ങുന്നത്. നിര്‍മാണ മേഖല നിശ്ചലമാകുന്നതോടെ ഏറ്റവും വലിയ തൊഴില്‍ മേഖലയാണ് നിശ്ചലമാകുന്നതെന്നും ക്രഡായി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.


സര്‍ക്കാരിന് നിയമത്തില്‍ എന്തെങ്കിലും സംശയമുണ്െടങ്കില്‍ നിയമോപദേശം തേടണം. എന്നാല്‍, ഏഴ് മാസമായി കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാതെ നീട്ടിക്കൊണ്ടു പോവുകയാണ്. ജേക്കബ് തോമസിനെ സംരക്ഷിക്കുന്ന തരത്തിലാണ് പുതിയ ഫയര്‍ഫോഴ്സ് ഡിജിപിയും റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്. നിയമം പരിഷ്കരിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍, അത് ഈ മേഖലയില്‍ പെട്ടവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം.

സര്‍ക്കാരിനു രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്തതാണ് തീരുമാനം നീണ്ടുപോകാന്‍ കാരണം. നിയമത്തില്‍ പറയുന്നതനുസരിച്ചു തീരുമാനമെടുക്കണമെന്നും ഇത് അനുസരിച്ചാണ് തങ്ങള്‍ കെട്ടിടങ്ങള്‍ പണിതിട്ടുള്ളതെന്നും ക്രഡായി ഭാരവാഹികള്‍ പറഞ്ഞു. ക്രഡായി സംസ്ഥാന പ്രസിഡന്റ് ഹസീബ്, സെക്രട്ടറി നജീബ് സക്കറിയ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.