സ്വകാര്യ മാര്‍ക്കറ്റുകളില്‍ എല്‍പിജി വില്ക്കാന്‍ റിലയന്‍സിന് അനുമതി
സ്വകാര്യ മാര്‍ക്കറ്റുകളില്‍ എല്‍പിജി വില്ക്കാന്‍ റിലയന്‍സിന് അനുമതി
Tuesday, September 1, 2015 11:58 PM IST
ന്യൂഡല്‍ഹി: സ്വകാര്യ മാര്‍ക്കറ്റുകളില്‍ എല്‍പിജി വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ റിലയന്‍സിന് അനുമതി നല്കി. റിലയന്‍സ് പ്ളാന്റുകളില്‍ ഉത്പാദിപ്പിക്കുന്ന 1.2 ലക്ഷം ടണ്‍ എല്‍പിജി വില്‍ക്കാനാണ് അനുമതി. നിലവില്‍ രാജ്യത്തു തയാറാക്കുന്ന എല്‍പിജി സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനികള്‍ വഴിയാണ് ഉപഭോക്താക്കളില്‍ എത്തിക്കുന്നത്.

എന്നാല്‍, റിലയന്‍സിനു നല്കിയ അനുമതിപ്രകാരം സമാന്തര വിപണന പദ്ധതി ആവിഷ്കരിക്കരിക്കുന്നതോടെ വന്‍കിട ഉപഭോക്താക്കളിലേക്ക് എല്‍പിജി എത്തിക്കാം. പെട്രോളിയം മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശമനുസരിച്ച് പ്രതിമാസം 10,000 ടണ്‍ എല്‍പിജി സമാന്തര വിപണിയിലൂടെ വിറ്റഴിക്കാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കഴിയുക.

നിലവില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിപണിയില്‍ വിറ്റഴിക്കുന്ന അതേ ഗുണനിലവാരത്തിലുള്ള എല്‍പിജി നല്കണമെന്നാണ് റിലയന്‍സിനു നല്കിയിട്ടുള്ള ഉത്തരവില്‍ ഊന്നിപ്പറയുന്നത്.


ഗുജറാത്തിലെ കാണ്ഡ്ല പോര്‍ട്ട് റീ കമ്മീഷന്‍ ചെയ്യുന്നതു വരെയേ ഈ ഉത്തരവ് ബാധകമായിരിക്കൂ. 2016 മാര്‍ച്ച് 31നാണ് പോര്‍ട്ട് റീ കമ്മീഷന്‍ ചെയ്യുക. രാജ്യത്ത് 183 സമാന്തര എല്‍പിജി മാര്‍ക്കറ്റുകളാണുള്ളത്.

ജാംനഗര്‍, ഹസിറ, പതല്‍ഗംഗ പ്ളാന്റുകളില്‍ ഉത്പാദിപ്പിക്കുന്ന എല്‍പിജിയുടെ ചെറുകിട വ്യാപാരം നിര്‍ത്തണമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിനോട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാന്‍ പറഞ്ഞിരുന്നു.

പത്തു ലക്ഷത്തോളം ഉപഭോക്താക്കളുള്ള റിലയന്‍സിനു വലിയ വില്പനശൃംഖലയാണ് ഇന്ത്യയിലുള്ളത്. ഇതില്‍ കൂടുതലും ഗ്രാമീണമേഖലയിലുമാണ്. ഇതുകൂടാതെ 134 ഓട്ടോ എല്‍പിജി ഔട്ട്ലെറ്റുകളുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.