15 കോടി ആധാര്‍ കാര്‍ഡുകള്‍ ബാങ്കുമായി ബന്ധിപ്പിച്ചു
15 കോടി ആധാര്‍ കാര്‍ഡുകള്‍ ബാങ്കുമായി ബന്ധിപ്പിച്ചു
Saturday, March 7, 2015 12:52 AM IST
മുംബൈ: രാജ്യത്തെ 15 കോടി ആധാര്‍ കാര്‍ഡുകള്‍ വിവിധ ബാങ്ക് അക്കൌണ്ടുകളുമായി ബന്ധിപ്പിച്ചുകഴിഞ്ഞതായി നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. പണം നല്‍കല്‍ സമ്പ്രദായങ്ങളുടെ രാജ്യത്തെ ഏകീകൃത സംഘടനയായ എന്‍പിസിഐ ഇതിലൂടെ ഒരു നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ.പി. ഹോത്ത പറഞ്ഞു.

പാചകവാതകം അടക്കമുള്ള സര്‍ക്കാര്‍ സബ്സിഡികള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ബാങ്ക് അക്കൌണ്ടിലൂടെ(ഡിബിടിഎല്‍) നല്‍കുന്നതിന്റെ ഭാഗമായാണ് ആധാര്‍ കാര്‍ഡുകള്‍ ബാങ്ക് അക്കൌണ്ടുകളുമായി ബന്ധിപ്പിക്കുന്നത്. ജൂണ്‍ 30 ഓടെ 17 കോടി ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോര്‍പറേഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്.

ഭാവിയില്‍ എല്ലാത്തരത്തിലുള്ള സര്‍ക്കാര്‍ സബ്സിഡികളും ആനുകൂല്യങ്ങളും ഈ ബന്ധിപ്പിക്കല്‍ പദ്ധതിയിലൂടെയാണ് നല്‍കുക. ഇലട്രോണിക് രീതിയിലുള്ള ഈ ആനൂകൂല്യ വിതരണം ലോകത്തിലെ തന്നെ ഏറ്റവും വലിയതാണെന്നും ഹോത്ത പറഞ്ഞു. പദ്ധതി പൂര്‍ണമായും നടപ്പിലാക്കപ്പെടുമ്പോള്‍ പാഴ്ചെലവുകള്‍ എത്ര ഭീമമായിരുന്നുവെന്ന് വ്യക്തമാകും. ഇതിനായി ഒരു വര്‍ഷമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്തെ വിവിധങ്ങളായ പണം ഇടപാടുകളെ ഏകീകരിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ 2009 ഏപ്രിലിലാണ് എന്‍പിസിഐ സ്ഥാപിച്ചത്.

എല്ലാ ചെറുകിട പണം അടവ് സമ്പ്രദായങ്ങളെയും ചെലവുകുറഞ്ഞതും കൃത്യതയാര്‍ന്നതുമായ മാര്‍ഗത്തിലൂടെ നയിക്കുന്നതിനൊപ്പം സാമ്പത്തിക വളര്‍ച്ചയും എന്‍പിസിഐ ലക്ഷ്യമിടുന്നു. എടിഎം, 24 മണിക്കൂര്‍ ഇടപാടുകളായ ഐഎംപിഎസ്, റുപേ അടക്കം നിരവധി അടവു സമ്പ്രദായങ്ങളെ പൂര്‍ണമായും നിര്‍വഹിച്ചിട്ടുള്ള എന്‍പിസിഐയുടെ ചുമതലയാണ് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ആനുകൂല്യ വിതരണവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.